ഷാർജയിൽ നിന്നെത്തിയ വിമാനത്തിന് സാങ്കേതിക തകരാർ; കൊച്ചിയിൽ സുരക്ഷിത ലാൻഡിങ്

ഇതേത്തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ വൈകിട്ട് 6.41നു സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Update: 2022-07-15 17:03 GMT

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യാത്രയ്ക്കിടെ യന്ത്രത്തകരാർ റിപോർട്ടു ചെയ്തതിനെ തുടർന്ന് ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനം നിലത്തിറക്കിയതിനാലാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഹൈഡ്രോളിക് തകരാറുണ്ടായതിനെ തുടർന്നാണ് വിമാനം നിലത്തിറക്കിയത്.

ഇതേത്തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ വൈകിട്ട് 6.41നു സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 7.13നു ലാൻഡ് ചെയ്യേണ്ട വിമാനം 7.29നാണ് ലാൻഡ് ചെയ്യാനായത്. വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചു. സർവീസുകൾ സാധാരണ നിലയിലായി.

എയർ അറേബ്യ ജി9 – 426 വിമാനം സുരക്ഷിതമായി ഇറക്കിയതായി സിയാൽ അറിയിച്ചെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപോർട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 222യാത്രക്കാരും 7 ജിവനക്കാരും സുരക്ഷിതരാണെന്നാണ് റിപോർട്ട്. വിമാനം റൺവേയിൽ നിന്ന് മാറ്റി.