വ്യാജ സന്ദേശം അയച്ച് യുവാവില്‍ നിന്നും തട്ടിപ്പ് സംഘം അപഹരിച്ചത് 95,000 രൂപ; പണം തിരിച്ചു പിടിച്ച് പോലിസ്

പാന്‍കാര്‍ഡും എ ടി എം കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ പറഞ്ഞ് നിരന്തരമായി മൊബൈലില്‍ മെസേജ് എത്തിയെങ്കിലും യുവാവ് അതൊക്കെ അവഗണിക്കുകയായിരുന്നു. ഒടുവില്‍ കാര്‍ഡ് ഇന്നു തന്നെ ബ്ലോക്ക് ആകുമെന്ന 'അന്ത്യശാസനത്തില്‍ ' യുവാവ് പെട്ടുപോയി

Update: 2021-12-06 10:06 GMT

കൊച്ചി: എടിഎം കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ പറഞ്ഞെത്തിയ വ്യാജ സന്ദേശത്തില്‍ യുവാവിന് നഷ്ടപ്പെട്ടത് 95,000 രൂപ.സമയോചിതമായ ഇടപെടലില്‍ പണം തിരിച്ചു പിടിച്ചു നല്‍കി എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പോലിസ് ടീം. ആലുവ സ്വദേശിയായ യുവാവിനാണ് പോലിസ് തുണയായത്. പാന്‍കാര്‍ഡും എ ടി എം കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ പറഞ്ഞ് നിരന്തരമായി മൊബൈലില്‍ മെസേജ് എത്തിയെങ്കിലും യുവാവ് അതൊക്കെ അവഗണിക്കുകയായിരുന്നു. ഒടുവില്‍ കാര്‍ഡ് ഇന്നു തന്നെ ബ്ലോക്ക് ആകുമെന്ന 'അന്ത്യശാസനത്തില്‍ ' യുവാവ് പെട്ടുപോയി. ഉടനെ മൊബൈലില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു. ദേശസാല്‍കൃത ബാങ്കിന്റെ വ്യാജ വെബ് സൈറ്റിലേക്കാണ് ലിങ്ക് ചെന്നു കയറിയത്. യാതൊരു സംശയവും തോന്നാത്ത വിധത്തില്‍ ഒര്‍ജിനലിനെ വെല്ലുന്ന വിധത്തിലുള്ളതായിരുന്നു വെബ്‌സൈറ്റ്.

യൂസര്‍ നെയിമും , പാസ് വേഡും ഉള്‍പ്പെടെ അതില്‍ ആവശ്യപ്പെട്ടിട്ടുള്ള സകല വിവരങ്ങളും ടൈപ്പ് ചെയ്ത് നല്‍കി. ഉടനെ ഒരു ഒ ടി പി നമ്പര്‍ വന്നു. അതും സൈറ്റില്‍ ടൈപ്പ് ചെയ്തു കൊടുത്തു. അധികം വൈകാതെ തട്ടിപ്പു സംഘം യുവാവിന്റെ അക്കൗണ്ട് തൂത്തു പെറുക്കി . 95000 രൂപ അക്കൗണ്ടില്‍ നിന്നും നഷ്ടമായി. താന്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ യുവാവ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് പരാതി നല്‍കി. എസ്പിയുടെ മേല്‍നോട്ടത്തില്‍ സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി.

ഉത്തരേന്ത്യന്‍ സൈബര്‍ തട്ടിപ്പുസംഘമാണ് ഇതിന് പുറകിലെന്ന് മനസിലാക്കി. സംഘം ഈ തുക ഒണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ നിന്നും മൂന്നു പ്രാവശ്യമായി പര്‍ച്ചേസ് ചെയ്യാന്‍ ഉപയോഗിച്ചതായി പോലിസ് കണ്ടെത്തി. തുടര്‍ന്ന് സ്ഥാപനവുമായി ബന്ധപ്പെടുകയും പര്‍ച്ചേസ് ക്യാന്‍സല്‍ ചെയ്ത് യുവാവിന് നഷ്ടപ്പെട്ട തുക അക്കൗണ്ടിലേക്ക് തിരികെയെത്തിക്കുകയുമായിരുന്നു. എസ്എച്ച്ഒ എം ബി ലത്തീഫ്, സിപിഒ മാരായ വികാസ് മണി, ജെറി കുര്യാക്കോസ്, ലിജോ ജോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഓണ്‍ലൈനില്‍ വരുന്ന ഇത്തരം മെസേജുകള്‍ അവഗണിയ്ക്കുയാണ് വേണ്ടതെന്നും, അല്ലെങ്കില്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും എസ്പി കെ കാര്‍ത്തിക് പറഞ്ഞു.

Tags:    

Similar News