പണിമുടക്ക് ദിവസം നൊബേല്‍ സമ്മാനജേതാവിനെ തടഞ്ഞ സിഐടിയു പ്രവർത്തകർ അറസ്റ്റില്‍

ഇന്നലെ ലെവിറ്റും ഭാര്യയും അടക്കമുള്ള വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് സമരാനുകൂലികള്‍ ആലപ്പുഴയില്‍ തടഞ്ഞിരുന്നു.

Update: 2020-01-09 07:51 GMT

ആലപ്പുഴ: ദേശീയ പണിമുടക്ക് ദിവസം ഹൗസ്‌ബോട്ടില്‍ യാത്രചെയ്യവേ നൊബേല്‍ സമ്മാനജേതാവ് മൈക്കിള്‍ ലെവിറ്റിനെ തടഞ്ഞ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ നാലു സിഐടിയു പ്രവർത്തകർ അറസ്റ്റില്‍. ആലപ്പുഴ കൈനകരി സ്വദേശികളായ ജോയി, സാബു, സുധീര്‍, അജി എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ലെവിറ്റും ഭാര്യയും അടക്കമുള്ള വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് സമരാനുകൂലികള്‍ ആലപ്പുഴയില്‍ തടഞ്ഞിരുന്നു. രണ്ട് മണിക്കൂറോളം ഇവര്‍ ഹൗസ് ബോട്ടില്‍ വേമ്പനാട്ട് കായലിന് നടുവില്‍ കുടുങ്ങിയിരുന്നു. കേരള സര്‍വകലാശാലയില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനാണ് ലെവിറ്റ് കേരളത്തിലെത്തിയത്. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ നാലു പേർക്കെതിരെ അച്ചടക്ക നടപടിയുണ്ടാവുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു. 

പണിമുടക്കിനിടെ സമരാനുകൂലികൾ തടഞ്ഞ സംഭവത്തില്‍ പരാതിയില്ലെന്ന് നോബൽ സമ്മാന ജേതാവ് മൈക്കൽ ലെവിറ്റ്. കേരളം മനോഹരമാണെന്നും വിവാദങ്ങളില്‍ താല്‍പര്യമില്ലെന്നും മൈക്കൽ ലെവിറ്റ് കുമരകത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ കലക്ടര്‍ മൈക്കൽ ലെവിറ്റ് കണ്ട് ക്ഷമ ചോദിച്ചതിനുശേഷമാണ് ലെവിറ്റിന്‍റെ പ്രതികരണം. 

2013-ൽ കെമിസ്ട്രിയിൽ നൊബേൽ സമ്മാനം നേടിയ ലിത്വാനിയൻ സ്വദേശിയാണ് മൈക്കൽ ലെവിറ്റ്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച അദ്ദേഹം കിങ്സ് കോളജ് പോലെ പ്രസിദ്ധമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം പൂർത്തിയാക്കിയ ശേഷം, ഇപ്പോൾ സ്റ്റാൻഫോർഡ് സർവകലാശാലയിൽ അധ്യാപകനാണ്. 

Tags:    

Similar News