ഉത്ര വധക്കേസ്: സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുത്തു

തെളിവെടുപ്പിനായി എത്തിച്ചപ്പോൾ അസഭ്യവർഷത്തോടെയാണ് നാട്ടുകാർ സൂരജിനെ സ്വീകരിച്ചത്. വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറാനും ശ്രമമുണ്ടായി.

Update: 2020-06-21 06:30 GMT

കൊല്ലം: ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തി. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നുവെന്നത് സ്ഥിരീകരിക്കാനായിരുന്നു തെളിവെടുപ്പ്. കൊലപാതകത്തിനായി പാമ്പിനെ ആയുധമാക്കുകയും വിൽക്കുകയും ചെയ്തെന്ന കേസിൽ ഇന്ന് രാവിലെ പത്ത് മണിയോടെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി ആർ ജയന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് ആരംഭിച്ചത്. 

സൂരജിനെതിരായ ആക്രമണസാധ്യതയെ തുടർന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രതിയെ എത്തിക്കുന്നതിന് മുമ്പ് തന്നെ സായുധരായ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉത്രയുടെ വീടിന് മുന്നിൽ സുരക്ഷയൊരുക്കി. തെളിവെടുപ്പിനായി എത്തിച്ചപ്പോൾ അസഭ്യവർഷത്തോടെയാണ് നാട്ടുകാർ സൂരജിനെ സ്വീകരിച്ചത്. വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറാനും ശ്രമമുണ്ടായി.

സംഘർഷ സാധ്യത കണക്കിലെടുത്ത് ഉദ്യോഗസ്ഥർ സൂരജുമായി വേഗം വീടിനകത്തേക്ക് കയറി ഉത്രയെ കൊലപ്പെടുത്തിയ കിടപ്പുമുറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.കഴിഞ്ഞ ദിവസങ്ങളിൽ സൂരജിന്റെ പറക്കോട്ടെ വീട്ടിലും പാമ്പിനെ കൈമാറിയ ഏനാത്തും വനംവകുപ്പ് തെളിവെടുപ്പ് നടത്തിയിരുന്നു. പാമ്പ് പിടിത്തക്കാരൻ സുരേഷ് പാമ്പുകളെ പിടികൂടിയ സ്ഥലത്തും തെളിവെടുപ്പ് നടന്നു. അതേസമയം, ഉത്രയെ ആദ്യം കടിപ്പിച്ച് കൊല്ലാനുപയോഗിച്ച അണലിയെ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു. 

Tags: