അമൃതാനന്ദമയി മഠത്തില്‍ കെട്ടിടത്തില്‍നിന്ന് ചാടി വിദേശവനിത ജീവനൊടുക്കി

വളളിക്കാവിലെ അമൃതപുരി മഠത്തിലെ അന്തേവാസിയായ ബ്രിട്ടീഷ് വംശജയായ സ്റ്റെഫേഡ് സിയോന (45) ആണ് മഠത്തിലെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ജീവനൊടുക്കിയത്.

Update: 2020-06-25 04:19 GMT

കൊല്ലം: അമൃതാനന്ദമയി മഠത്തില്‍ വിദേശവനിത കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ആത്മഹത്യചെയ്തു. വളളിക്കാവിലെ അമൃതപുരി മഠത്തിലെ അന്തേവാസിയായ ബ്രിട്ടീഷ് വംശജയായ സ്റ്റെഫേഡ് സിയോന (45) ആണ് മഠത്തിലെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ജീവനൊടുക്കിയത്. ഫെബ്രുവരിയില്‍ ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ അമൃതാനന്ദമയി മഠത്തിലെത്തിയത്. നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത വിഷമമാണ് ജീവനൊടുക്കാന്‍ കാരണമായി മഠം അധികൃതര്‍ പറയുന്നത്. കരുനാഗപ്പള്ളി പോലിസ് കേസെടുത്തു.

അമൃതപുരിയിലെ മഠത്തില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. പ്രധാന കെട്ടിടത്തിന്റെ 11ാം നിലയില്‍നിന്നാണ് ഇവര്‍ താഴേക്ക് ചാടിയത്. രാത്രി കൂടെയുണ്ടായിരുന്നവര്‍ ഭജനയ്ക്ക് പോയ സമയത്താണ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് ഇവര്‍ ചാടി മരിച്ചതെന്നാണ് മഠം അധികൃതര്‍ അറിയിച്ചത്. ഉച്ചയ്ക്കും ഇവര്‍ താഴേക്ക് ചാടാന്‍ ശ്രമിച്ചിരുന്നു. പോലിസെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മറ്റു നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. സിയോന മാനസികവെല്ലുവിളി നേരിട്ടിരുന്നുവെന്ന് മഠം അധികൃതര്‍ പറയുന്നു.

Tags:    

Similar News