പോലിസ് സ്റ്റേഷനിൽ പരാതി നൽകിയവരുടെ പ്രതികരണം തേടി മുതിർന്ന ഉദ്യോഗസ്ഥർ ഇനി നേരിട്ട് വിളിക്കും

ക്രമസമാധാന ചുമതലയുള്ള എഡിജിപിയും സംസ്ഥാന പോലിസ് മേധാവിയും കേരളത്തിലെ വിവിധ ജില്ലകളിലുള്ള 10 പരാതിക്കാരെ ദിവസവും വൈകിട്ട് ഫോണിൽ വിളിച്ച് അവർക്ക് പറയാനുള്ളത് കേൾക്കും.

Update: 2020-02-09 10:30 GMT

തിരുവനന്തപുരം: പരാതി നൽകാൻ എത്തിയ ആൾക്ക് പോലിസ് സ്റ്റേഷനിൽ ലഭിച്ച അനുഭവം എന്താണെന്നും പരാതിയിന്മേൽ സ്വീകരിച്ച നടപടിയിൽ തൃപ്തനാണോ എന്നും ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കാൻ അവസരം ഒരുങ്ങുന്നു.

ഇനിമുതൽ എല്ലാ ജില്ലാ പോലിസ് മേധാവിമാരും തന്റെ അധികാര പരിധിയിലുള്ള പോലിസ് സ്റ്റേഷനുകളിൽ പരാതി നൽകിയ പത്തുപേരെ എല്ലാ ദിവസവും വൈകിട്ട് നേരിട്ട് ഫോണിൽ വിളിച്ച് ഈ വിവരങ്ങൾ അന്വേഷിക്കും. റേഞ്ച് ഡിഐജിമാരും മേഖലാ ഐജിമാരും തങ്ങളുടെ അധികാര പരിധിയിൽ നിന്ന് 10 പരാതിക്കാരെ തിരഞ്ഞെടുത്ത് ഫോണിൽ സംസാരിക്കും.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയും സംസ്ഥാന പോലിസ് മേധാവിയും കേരളത്തിലെ വിവിധ ജില്ലകളിലുള്ള 10 പരാതിക്കാരെ ദിവസവും വൈകിട്ട് ഫോണിൽ വിളിച്ച് അവർക്ക് പറയാനുള്ളത് കേൾക്കും. ഇതിനായി പരാതിക്കാർ പരാതിയോടൊപ്പം ഫോൺ നമ്പർ കൂടി നൽകിയാൽ മതിയാകും. പോലിസ് സ്റ്റേഷനുകൾ സർവീസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ സംവിധാനം നിലവിൽവരും.

രജിസ്റ്റർ ചെയ്യുന്ന കേസുകൾ കൂടാതെ വിവിധ തരത്തിലുള്ള ആയിരക്കണക്കിന് പരാതികളാണ് ദിവസവും പോലിസ് സ്റ്റേഷനുകളിൽ ലഭിക്കുന്നത്. ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റത്തിൽ ചെയ്യുന്നത് പോലെ ഇത്തരം പരാതികളും ഡിജിറ്റലൈസ് ചെയ്യാനാണ് തീരുമാനം. അതോടെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതികൾ രജിസ്റ്റർ ചെയ്താലുടൻതന്നെ അതിന്റെ വിശദ വിവരങ്ങൾ ഓൺലൈനായി ലഭിക്കും. ഈ സാഹചര്യത്തിലാണ് പരാതിക്കാരന് പോലിസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചും പരാതിയിൽ സ്വീകരിച്ച നടപടിയെക്കുറിച്ചും മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ടുതന്നെ ഫോണിൽ അന്വേഷിക്കാൻ തീരുമാനിച്ചതെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. പരാതിക്കാരുടെ പ്രതികരണം വിലയിരുത്തി പോലിസ് സ്റ്റേഷന്റെ പ്രവർത്തനത്തിലും പരാതികൾ കൈപ്പറ്റിയ ശേഷം സ്വീകരിക്കേണ്ട നടപടിക്രമങ്ങളിലും ആവശ്യമായ മാറ്റം വരുത്തും.

Tags:    

Similar News