കൊവിഡ് നിരീക്ഷണം: ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള കോളജുകളും സ്കൂളുകളും വിട്ടുകൊടുക്കും
ക്ഷേത്രങ്ങൾ രാവിലെ 6 മണിക്ക് തുറന്ന് 9 മണിക്ക് അടയ്ക്കും. വൈകുന്നേരം നട തുറക്കുന്നത് 6 മണിക്ക് ആയിരിക്കും. വൈകിട്ട് 7 മണിക്ക് നട അടയ്ക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു.
തിരുവനന്തപുരം: കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള രോഗ നിരീക്ഷണ ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള കോളേജുകളും സ്കൂളുകളും വിട്ടുകൊടുക്കാൻ ഇന്ന് ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. കൂടാതെ കമ്യൂണിറ്റി കിച്ചണുകൾ നടത്തുന്നതിലേക്കായി ദേവസ്വം ബോർഡിൻ്റെ വക ക്ഷേത്രങ്ങളിലെ സദ്യാലയങ്ങളും അന്നദാന മണ്ഡപങ്ങളും നൽകാനും തീരുമാനമായി.
ജില്ലാ ഭരണകൂടമോ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ആവശ്യപ്പെടുന്നതിനനുസരിച്ച് ബന്ധപ്പെട്ടവ വിട്ടു നൽകാനാണ് ബോർഡ് യോഗത്തിൽ തീരുമാനമായത്. ഇക്കാര്യം സംബന്ധിച്ച നിർദ്ദേശം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും നടതുറപ്പ്, നട അടക്കൽ സമയത്തിലും കുറവ് വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ക്ഷേത്രങ്ങൾ രാവിലെ 6 മണിക്ക് തുറന്ന് 9 മണിക്ക് അടയ്ക്കും. വൈകുന്നേരം നട തുറക്കുന്നത് 6 മണിക്ക് ആയിരിക്കും. വൈകിട്ട് 7 മണിക്ക് നട അടയ്ക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു.