നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം:ഹോട്ടലുകള്‍ പ്രതിസന്ധിയിലെന്ന് കെഎച്ച്ആര്‍എ

കൊവിഡിനെ തുടര്‍ന്ന് ചിക്കന്റെ ഉപഭോഗം കുറഞ്ഞിരിക്കെ ഇറച്ചിക്കോഴിക്ക് വിലകൂടുന്നത് സംശയകരമാണ്. ഇടനിലക്കാര്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് അന്യായമായി വില വര്‍ധിപ്പിക്കുകയാണെന്ന് പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി, ജനറല്‍ സെക്രട്ടറി ജി ജയപാല്‍ എന്നിവര്‍ പറഞ്ഞു

Update: 2020-10-20 10:14 GMT

കൊച്ചി: ഹോട്ടലുകളിലെ നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം മൂലം ഹോട്ടലുകള്‍ പ്രതിസന്ധിയിലെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍. കൊവിഡിനെ തുടര്‍ന്ന് ചിക്കന്റെ ഉപഭോഗം കുറഞ്ഞിരിക്കെ ഇറച്ചിക്കോഴിക്ക് വിലകൂടുന്നത് സംശയകരമാണ്. ഇടനിലക്കാര്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് അന്യായമായി വില വര്‍ധിപ്പിക്കുകയാണെന്ന് പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി, ജനറല്‍ സെക്രട്ടറി ജി ജയപാല്‍ എന്നിവര്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ വലിയ രീതിയിലുള്ള വര്‍ധനവാണ് ഇറച്ചികോഴി വിലയില്‍ ഉണ്ടായിട്ടുള്ളത്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സവാളയുടെ വില അഞ്ചിരട്ടിയാണ് വര്‍ധിച്ചത്. അതുപോലെ തന്നെ ഹോട്ടലുകളിലെ മറ്റ് നിത്യോപയോഗ വസ്തുക്കളായ ഉഴുന്ന്,ഉള്ളി, കാരറ്റ്, നാളികേരം, വെളിച്ചെണ്ണ അടക്കമുള്ള പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും വില വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.കൊവിഡിനെ തുടര്‍ന്ന് വ്യാപാര മാന്ദ്യം നേരിടുന്ന ഹോട്ടല്‍,റസ്റ്റോറന്റ്,ബേക്കറി മേഖലക്ക് വിലക്കയറ്റം കനത്ത തിരിച്ചടിയാണ്. സര്‍ക്കാര്‍ അടിയന്തിരമായി വിപണിയിലിടപെട്ട് ഇറച്ചികോഴിയുടേയും പച്ചക്കറികളുടേയും പലവ്യഞ്ജനങ്ങളുടേയും വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മൊയ്തീന്‍കുട്ടി ഹാജിയും ജി ജയപാലും ആവശ്യപ്പെട്ടു.

Tags:    

Similar News