കേരളത്തില്‍ പ്രളയം വീണ്ടും ആവര്‍ത്തിക്കാന്‍ സാധ്യത; മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഡോ.ബെര്‍ട്ട് എന്‍സേറിക്

പരാമാവധി സംഭരണശേഷിയില്‍ ജലം നിറയാന്‍ കാത്തുനില്‍ക്കാതെ മഴ കനക്കുമ്പോള്‍ ഡാമുകള്‍ തുറന്നുവിടുകയാണ് കേരളത്തില്‍ ആദ്യം ചെയ്യേണ്ട മുന്‍കരുതല്‍ നടപടി

Update: 2019-02-07 11:22 GMT

കൊച്ചി: സമീപഭാവിയില്‍ തന്നെ ഇനിയും പ്രളയം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിലയില്‍ കേരളം മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനും ഹോളണ്ടിലെ ഡെല്‍റ്റ് യൂനിവേഴ്‌സിറ്റിയിലെ പ്രഫസറുമായ ഡോ.ബെര്‍ട്ട് എന്‍സേറിക്. നൂറ്റാണ്ടിലൊരിക്കലേ പ്രളയമുണ്ടാകൂ എന്ന ധാരണയില്‍ ദുരന്തനിവാരണ നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കതിരിക്കുന്നത് വലിയ തെറ്റാകുമെന്നും ഡോ.ബെര്‍ട്ട് എന്‍സേറിക് പറഞ്ഞു. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) ഗവേഷകരോടും ഡോക്ടറല്‍ വിദ്യാര്‍ത്ഥികളോടും പരിസ്ഥിതി ദുരന്തങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലകളും എന്ന വിഷയത്തില്‍ സംവദിക്കുകയായിരുന്നു ഡോ.ബെര്‍ട്ട്. കേരളവും ഹോളണ്ടും തമ്മില്‍ ഭൂപ്രകൃതിയിലും നേരിടുന്ന പരിസ്ഥിതി വെല്ലുവിളികളിലും ഒട്ടേറെ സാമ്യമുണ്ട്. രണ്ട് ഭൂപ്രദേശങ്ങളിലും പ്രളയവും കടലേറ്റവുമാണ് കര നേരിടുന്ന പ്രധാന പ്രശ്‌നം. കേരളം കഴിഞ്ഞവര്‍ഷം അനുഭവിച്ചതു പോലുള്ള പ്രളയം ഹോളണ്ടിലുണ്ടായത് 1953 ല്‍ ആണ്. 800 ഓളം പേര്‍ക്ക് അന്ന് ജീവന്‍ നഷ്ടപ്പെട്ടു. കേരളത്തില്‍ സംഭവിച്ചതു പോലെ പ്രളയ സാദ്ധ്യത മുന്‍കൂട്ടികാണാന്‍ അന്ന് ഹോളണ്ടിലെ സംവിധാനത്തിന് കഴിഞ്ഞില്ല. പക്ഷെ പിന്നീട് ഒരിക്കലും അപകടം പടിവാതിലില്‍ വരെ എത്താന്‍ ഹോണ്ടലിലെ രാഷ്ട്രീയ സംവിധാനം കാത്തുനിന്നിട്ടില്ല. ഓരോ വര്‍ഷവും പ്രളയമുണ്ടാകും എന്ന നിലയില്‍ തന്നെ അവിടെ മുന്നൊരുക്കങ്ങള്‍ നടത്തുമെന്ന് ഡോ.ബര്‍ട്ട് എന്‍സേറിക് പറഞ്ഞു. അത്തരം മുന്‍കരുതലുകള്‍ കേരളവും സ്വീകരിക്കമെന്ന് ഡോ.ബെര്‍ട്ട് നിര്‍ദ്ദേശിച്ചു. പരാമാവധി സംഭരണശേഷിയില്‍ ജലം നിറയാന്‍ കാത്തുനില്‍ക്കാതെ മഴ കനക്കുമ്പോള്‍ ഡാമുകള്‍ തുറന്നുവിടുകയാണ് കേരളത്തില്‍ ആദ്യം ചെയ്യേണ്ട മുന്‍കരുതല്‍ നടപടിയെന്നും ഡോ.ബെര്‍ട്ട് എന്‍സേറിക് പറഞ്ഞു. കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നൂറോളം ഗവേഷകരും ഗവേഷണ വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.

Tags:    

Similar News