വെള്ളം കയറി; വേളിയിലെ ഫ്ളോട്ടിങ് റെസ്റ്റോറന്റ് കായലിൽ മുങ്ങുന്നു

80 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച കെടിഡിസിയുടെ നിയന്ത്രണത്തിലുള്ള റെസ്റ്റോറന്റ് ടൂറിസം വകുപ്പ് നവീകരിച്ചിട്ട് മാസങ്ങളേ ആകുന്നുള്ളൂ.

Update: 2020-05-13 10:00 GMT

തിരുവനന്തപുരം: മാസങ്ങൾക്ക് മുമ്പ് നവീകരിച്ച വേളി ടൂറിസ്റ്റ് വില്ലേജിലെ ഫ്ളോട്ടിങ് (ഫ്ളോട്ടില) റെസ്റ്റോറന്റ് കായലിൽ മുങ്ങുന്നു. ഇന്നലെ വൈകീട്ട് മുതൽ വെള്ളം കയറിത്തുടങ്ങിയതോടെ റെസ്റ്റോറന്റിന്റെ പകുതിയോളം കായലിൽ മുങ്ങിയ നിലയിലാണ്. റെസ്റ്റോറന്റെിന്റെ അടിഭാഗത്ത് ഉണ്ടായ തകരാറാണ് വെള്ളം കയറാൻ കാരണമെന്നാണ് പ്രാഥമിക വിവരം.

നിർമാണത്തിലെ അപകതയാണ് റെസ്റ്റൊറന്റിൽ വെള്ളം കയറാൻ കാരണമെന്ന് വി എസ് ശിവകുമാർ എംഎൽഎ പറഞ്ഞു. പകുതി ഭാഗവും കായലിനടിയിൽ ആയ റെസ്റ്റൊറന്റിനെ പഴയ സ്ഥിതിയിലാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

80 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച കെടിഡിസിയുടെ നിയന്ത്രണത്തിലുള്ള റെസ്റ്റോറന്റ് ടൂറിസം വകുപ്പ് നവീകരിച്ചിട്ട് മാസങ്ങളേ ആകുന്നുള്ളൂ. റഫ്രിജറേറ്റിലും മറ്റ് ഉപകരണങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. സാധനങ്ങളിൽ ചിലത് നശിക്കുകയും ചെയ്തിട്ടുണ്ട്. 

Tags: