ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ചെന്ന്; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
കാലിയായ ഓക്സിജന്‍ സിലണ്ടര്‍ ഘടിപ്പിച്ചതിനെ തുടര്‍ന്നാണ് ഹൃദ്രോഗിയായ ഇയാൾ ശ്വാസം മുട്ടി മരിച്ചതെന്നാണ് പരാതി.
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞദിവസം രോഗി ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന ആരോപണത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അന്വേഷണത്തില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെ പുലര്‍ച്ചെ ചങ്ങനാശേരി പായിപ്പാട് തൈയാട്ട് ഷാജി മോന്‍ (50 ) ആണ് മരിച്ചത്. കാലിയായ ഓക്സിജന്‍ സിലണ്ടര്‍ ഘടിപ്പിച്ചതിനെ തുടര്‍ന്നാണ് ഹൃദ്രോഗിയായ ഇയാൾ ശ്വാസം മുട്ടി മരിച്ചതെന്നാണ് പരാതി. ഇന്നലെ പുലര്‍ച്ചെ ശ്വാസം മുട്ടല്‍ കൂടിയതിനെത്തുടര്‍ന്ന് ഷാജിമോനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഐ.സി.യുവിലേക്ക് കൊണ്ടുപോകാന്‍ ഓക്സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ച മാസ്‌ക് മുഖത്തു ഘടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഷാജി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ ഷാജിയുടെ മരണം സംഭവിച്ചതിന് ശേഷം സ്‌ട്രെക്ച്ചറിലെ ഓക്സിജന്‍ സിലണ്ടര്‍ കാലിയായിരുന്നതിനാലാണ് ഓക്സിജന്‍ കിട്ടാതെ മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഷാജിമോന്റെ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കള്‍ ആരോഗ്യ വകുപ്പിനു പരാതി നല്‍കുമെന്നും വ്യക്തമാക്കി.