മല്‍സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷനെ കാലാവധി ആറുമാസത്തേയ്ക്ക് ദീര്‍ഘിപ്പിക്കുന്നു; ലൈഫ് വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക് ക്ഷേമനിധിയില്‍ അംഗമായ അഭിഭാഷക ക്ലാര്‍ക്കുമാരുടെ പ്രതിമാസ പെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിക്കുന്നതിന് ക്ഷേമനിധി ചട്ടങ്ങളില്‍ ഭേദഗതിവരുത്താന്‍ തീരുമാനിച്ചു. വിരമിക്കല്‍ ആനുകൂല്യം മൂന്നു ലക്ഷം രൂപയില്‍നിന്ന് നാല് ലക്ഷം രൂപയായി ഉയര്‍ത്തും.

Update: 2021-02-17 18:27 GMT

തിരുവനന്തപുരം: കേരള മല്‍സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി 2021 മാര്‍ച്ച് 28 മുതല്‍ ആറുമാസത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ട്രാക്കോ കേബിള്‍ കമ്പനിയിലെ മാനേജീരിയല്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്‌കരിക്കും. 1939ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ടും 1955ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും ഏകീകരിച്ചുകൊണ്ട് കേരള പൊതുജനാരോഗ്യ നിയമം നടപ്പിലാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. 1953ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പ്രാക്റ്റീഷ്‌ണേഴ്‌സ് ആക്ടും 1914ലെ മദ്രാസ് മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ആക്ടും ഏകീകരിച്ചുകൊണ്ട് കേരള മെഡിക്കല്‍ പ്രാക്റ്റീഷ്‌ണേഴ്‌സ് ആക്ട് നടപ്പാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക് ക്ഷേമനിധിയില്‍ അംഗമായ അഭിഭാഷക ക്ലാര്‍ക്കുമാരുടെ പ്രതിമാസ പെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിക്കുന്നതിന് ക്ഷേമനിധി ചട്ടങ്ങളില്‍ ഭേദഗതിവരുത്താന്‍ തീരുമാനിച്ചു. വിരമിക്കല്‍ ആനുകൂല്യം മൂന്നു ലക്ഷം രൂപയില്‍നിന്ന് നാല് ലക്ഷം രൂപയായി ഉയര്‍ത്തും. പുനഃരൂപയോഗ ഊര്‍ജം സംബന്ധിച്ച ദേശീയസംസ്ഥാന നയങ്ങള്‍ക്കനുസൃതമായി അനര്‍ട്ട് പുനസ്സംഘടിപ്പിക്കാനുള്ള നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. ഇതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും. വനിതാവികസന കോര്‍പറേഷനില്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചു. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷനില്‍ ശമ്പളപരിഷ്‌കരണം നടപ്പാക്കും.

ദുരന്താഘാത സാധ്യത സംബന്ധിച്ച വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി 2016ലെ നഗരഗ്രാമാസൂത്രണ ആക്ട് ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ തീരുമാനിച്ചു. ഓരോ വീടിനും 4 ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ആദ്യമൂന്നുവര്‍ഷത്തേക്കുള്ള പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. 2,50,547 വീടുകള്‍ക്ക് 8.74 കോടി രൂപയാണ് മൂന്നുവര്‍ഷത്തേക്ക് പ്രീമിയമായി വരുന്നത്. മൂന്നുവര്‍ഷത്തിനുശേഷം ഗുണഭോക്താവിന് നേരിട്ട് ഇന്‍ഷ്വറന്‍സ് പുതുക്കാം. ലൈഫ് മിഷനില്‍ മൂന്നാം ഘട്ടത്തിലേയും അഡീഷണല്‍ ലിസ്റ്റിലേയും ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിക്കുന്നതിന് ഹഡ്‌കോയില്‍ നിന്ന് 1500 കോടി രൂപ വായ്പയെടുക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

Tags:    

Similar News