സർക്കാർ മേഖലയിലുള്ള രാജ്യത്തെ ആദ്യ ഡെന്റൽ ലാബ് പൂർണതയിലേക്ക്

പുലയനാർകോട്ട നെഞ്ചുരോഗാശുപത്രിക്കു സമീപത്തെ കെട്ടിടം ഇതിനായി നവീകരിച്ചു. സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചു വന്നിരുന്ന കൃത്രിമ പല്ല് നിർമ്മാണം പൂർണമായും കൺസർവേറ്റീവ് ഡെന്റിസ്ട്രി വിഭാഗത്തിൻ കീഴിലുള്ള പുതിയ ലാബിൽ ചെയ്യാനാകും.

Update: 2019-09-01 08:03 GMT
ഡെന്റൽ ലാബിനായി നവീകരിച്ച പുലയനാർകോട്ടയിലെ കെട്ടിടം

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ രാജ്യത്തെ ആദ്യ ഡെന്‍റല്‍ ലബോറട്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂര്‍ത്തിയായി. പുലയനാർകോട്ട നെഞ്ചുരോഗാശുപത്രിക്കു സമീപത്തെ കെട്ടിടം ഇതിനായി നവീകരിക്കുകയും ലബോറട്ടറിയിലേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്ഥാപിച്ചു കഴിഞ്ഞു.

സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചു വന്നിരുന്ന കൃത്രിമ പല്ല് നിർമ്മാണം പൂർണമായും കൺസർവേറ്റീവ് ഡെന്റിസ്ട്രി വിഭാഗത്തിൻ കീഴിലുള്ള പുതിയ ലാബിൽ ചെയ്യാനാകും. ഡെന്‍റല്‍ ലബോറട്ടറിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കി പ്രത്യേക ഫണ്ട് ലഭ്യമാക്കിയതുകൊണ്ട് മാത്രമാണ് ഈ സ്ഥാപനം അതിവേഗം പൂര്‍ത്തിയായത്.

നിലവില്‍ ഡെന്‍റല്‍ ചികിത്സാരംഗവുമായി ബന്ധപ്പെട്ട ക്രൗണ്‍, ബ്രിഡ്ജ്, ഇന്‍ലെ, ഓണ്‍ലെ തുടങ്ങിയ ലാബ് വര്‍ക്കുകള്‍ ഒരു പരിധി വരെ സ്വകാര്യ ലാബുകളെ ആശ്രയിച്ചാണ് നടത്തിവരുന്നത്. ലാബിന്‍റെ പ്രവര്‍ത്തനം പഠന-ഗവേഷണ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഗുണപ്രദവും രോഗികള്‍ക്ക് ആശ്വാസമേകുന്നതുമാണ്.

ഡെൻറൽ ലാബിനായി രൂപീകരിച്ച സാങ്കേതിക കമ്മറ്റി അംഗങ്ങളായ ജോയിന്റ് ഡിഎംഇ ഡോ.ജോളി മേരി വർഗീസ്, ഡെൻറൽ കോളജ് പ്രിൻസിപ്പൽ ഡോ. അനിറ്റാ ബാലൻ, വൈസ് പ്രിൻസിപ്പൽ ഡോ. ഹർഷകുമാർ, കൺസർവേറ്റീവ് ഡെൻട്രിസ്റ്റി വിഭാഗം മേധാവി ഡോ. സാം ജോസഫ്, പ്രോസ് തോഡോണ്ടിക്സ് വിഭാഗം മേധാവി ഡോ. ലൈലജം (തൃശൂർ ഡെന്റൽ കോളേജ്) എന്നിവരുടെ വിശ്രമമില്ലാത്ത പ്രവർത്തനവും ഏകോപനവും കൊണ്ടാണ് ലാബിന്റെ പ്രവർത്തനം എത്രയും വേഗം പൂർത്തീകരിക്കാനായത്. ഡെൻറൽ മെക്കാനിക്ക് അടക്കം പുതിയ ലാബിലേക്ക് ആവശ്യമായ ജീവനക്കാരെ കൂടി നിയമിക്കുന്നതോടെ ലാബിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

Tags: