50 മണിക്കൂര്‍ പിന്നിട്ടിട്ടും കപ്പലില്‍ തീ അണയാതെ; നാല് കപ്പലുകള്‍ കൂടി അപകടസ്ഥലത്തേക്ക്

Update: 2025-06-11 13:34 GMT
50 മണിക്കൂര്‍ പിന്നിട്ടിട്ടും കപ്പലില്‍ തീ അണയാതെ; നാല് കപ്പലുകള്‍ കൂടി അപകടസ്ഥലത്തേക്ക്

കൊച്ചി: അറബിക്കടലില്‍ അഗ്‌നി വിഴുങ്ങിയ വാന്‍ഹായ് 503 കപ്പലിന്റെ മധ്യഭാഗത്തെ തീ അണച്ചെങ്കിലും മുന്നിലും പിന്നിലും കത്തുന്നതായി വിവരം. മധ്യഭാഗത്തെ തീ അണച്ചെന്നും ഇപ്പോള്‍ പുകയാണ് ഇവിടെ നിന്ന് ഉയരുന്നതെന്നും കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ കപ്പലിന്റെ മുന്നിലും പിന്നിലും പടര്‍ന്ന തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ പിടിച്ചിടത്തു നിന്ന് കപ്പല്‍ 40 നോട്ടിക്കല്‍ മൈലോളം ദൂരം തെക്കു കിഴക്കന്‍ ഭാഗത്തേക്ക് ഒഴുകിയിട്ടുണ്ട്. 

കപ്പലിനു തീ പിടിച്ചിട്ട് ഇപ്പോള്‍ 50 മണിക്കൂറുകള്‍ പിന്നിട്ടു. തീയണയ്ക്കാനുള്ള കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നുണ്ട്. കോസ്റ്റ്ഗാര്‍ഡിന്റെ 5 കപ്പലുകളാണ് ഇപ്പോള്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടിട്ടുള്ളത്. മംഗളൂരുവില്‍ നിന്ന് രണ്ടു കപ്പലുകള്‍ കൂടി ഉടന്‍ എത്തും. കപ്പല്‍ വീണ്ടെടുക്കുന്നതിനായി നിയോഗിച്ചിട്ടുള്ളവര്‍ സരോജ ബ്ലെസിങ്, ഗാര്‍നെറ്റ്, സാക്ഷം, മുംബൈയില്‍ നിന്നുള്ള മറ്റൊരു കപ്പല്‍ എന്നിങ്ങനെ 4 എണ്ണം കൂടി നാളെ സ്ഥലത്ത് എത്തിക്കും. കപ്പലിന്റെ മധ്യഭാഗത്തിന് തൊട്ടുമാറി മുന്‍ ഭാഗത്തായിരുന്നു തുടക്കത്തില്‍ തീ പടര്‍ന്നത്. അവിടെ നിന്ന് മറ്റു ഭാഗങ്ങളിലേക്കും തീ പടരുകയായിരുന്നു.

തീ പടര്‍ന്നു കത്തിക്കൊണ്ടിരുന്നതിനാല്‍ ഹെലികോപ്റ്ററുകള്‍ക്ക് ഇതുവരെ കപ്പലിനു സമീപത്തേക്ക് എത്താന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ ഇന്നു വൈകിട്ടോടെ തീ കെടുത്താനുള്ള രാസവസ്തുക്കള്‍ വ്യോമസേനാ ഹെലികോപ്റ്ററുകള്‍ തളിക്കുമെന്നാണ് വിവരം. നാളെ വൈകിട്ടേക്കെങ്കിലും തീ പൂര്‍ണമായി അണയ്ക്കാന്‍ കഴിയുമെന്നാണ് കോസ്റ്റ്ഗാര്‍ഡിന്റെ പ്രതീക്ഷ. കപ്പലിന് ഇപ്പോള്‍ 10 ഡിഗ്രി ചെരിവുണ്ടെന്നും എന്നാല്‍ ഇതില്‍ ആശങ്കപ്പെടാനില്ല എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

അഴീക്കല്‍ തീരത്തു നിന്ന് 44 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ വച്ചായിരുന്നു കപ്പലിനു തീ പിടിച്ചത്. കപ്പലില്‍ ഉണ്ടായിരുന്ന 22 ജീവനക്കാരില്‍ 18 പേര്‍ രക്ഷപ്പെടുകയും 4 പേരെ കാണാതാവുകയും ചെയ്തു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കപ്പല്‍ തെക്കു കിഴക്കന്‍ മേഖലയിലേക്ക് ഒഴുകുന്നുണ്ട്. തുടക്കത്തില്‍ തീ പിടിച്ച സ്ഥലത്തു നിന്ന് 40 നോട്ടിക്കല്‍ മൈലോളം (75 കിലോമീറ്റര്‍) ഒഴുകി. ഇത് കരയിലേക്ക് അടുക്കാതെ തടയുക എന്ന ഉദ്യമവും കോസ്റ്റ്ഗാര്‍ഡിനുണ്ട്.

തീ പൂര്‍ണമായി അണയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ യുകെ, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരെ എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. ആകെ 1754 കണ്ടെയ്‌നറുകളാണ് കപ്പലില്‍ ഉള്ളത്. ഇതില്‍ 1083 എണ്ണം കപ്പലിന്റെ ഡെക്കിനു താഴെയും 671 എണ്ണം ഡെക്കിലുമാണ് ഉണ്ടായിരുന്നത്. ഇതില്‍ 143 എണ്ണമാണ് മാരക രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍. പതിനഞ്ചോളം കണ്ടെയ്‌നറുകള്‍ കപ്പലില്‍ നിന്ന് താഴെപോയിട്ടുണ്ട്. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനൊപ്പം കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.





Tags:    

Similar News