സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: അട്ടിമറി നടന്നിട്ടില്ലെന്ന് മന്ത്രി കടകംപള്ളി; അസ്വാഭാവികത ഇല്ലെന്ന് പോലിസും
എന്നാൽ അടച്ചിറ മുറിയിൽ എങ്ങനെ തുടർച്ചയായി ഫാൻ പ്രവർത്തിച്ചുവെന്നതിലുള്ള ദുരൂഹത നീങ്ങിയിട്ടില്ല.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തം അട്ടിമറിയല്ല ഷോട്ട്സർക്യൂട്ടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അട്ടിമറിയെന്ന നാണംകെട്ട പ്രചാരണം നടക്കുന്നു. പ്രതിപക്ഷ നേതാവ് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും മന്ത്രി പറഞ്ഞു.
തീപ്പിടിത്തത്തിനു പിന്നിൽ അട്ടിമറി നടന്നിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലിസും. അസ്വാഭാവികമായ ഒരു നീക്കവും തീപ്പിടിത്തം ഉണ്ടാകുന്നതിനു മുമ്പ് ആ പരിസരത്ത് ഉണ്ടായിട്ടില്ല. തീപ്പിടിത്തം നടന്ന മുറി അടഞ്ഞുകിടക്കുകയായിരുന്നു. ആ മുറിയിലേക്ക് അപകടത്തിനു മുമ്പ് ആരും പ്രവേശിച്ചിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള അട്ടിമറിക്കുള്ള നീക്കങ്ങൾ നടന്നതിന്റെ തെളിവും ലഭിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് പോലിസ്. എന്നാൽ അടച്ചിറ മുറിയിൽ എങ്ങനെ തുടർച്ചയായി ഫാൻ പ്രവർത്തിച്ചുവെന്നതിലുള്ള ദുരൂഹത നീങ്ങിയിട്ടില്ല.
രണ്ട് സംഘങ്ങളാണ് സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തെ കുറിച്ച് അന്വേഷിക്കുന്നത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ ഉദ്യോഗസ്ഥ സംഘവും. ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ ഉദ്യോഗസ്ഥ സംഘം, തീപ്പിടിത്തത്തിനു കാരണം വാൾഫാനിന്റെ തകരാർ ആണെന്ന് കണ്ടെത്തിയിരുന്നു. സർക്കാർ ഇക്കാര്യം ഔദ്യോഗികമായി പുറത്തറിയിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തു. ചീഫ് ഇലക്ട്രിക്കൽ എൻജിനീയറാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വിദഗ്ധ ഉദ്യോഗസ്ഥ സംഘത്തിന്റെതിന് സമാനമായ കണ്ടെത്തലിലേക്ക് പോലിസും നീങ്ങുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന.
വാൾഫാൻ കറങ്ങിയുണ്ടായ ചൂടുകൊണ്ട് പ്ലാസ്റ്റിക് ഉരുകിത്തെറിച്ച് കർട്ടനിലും പേപ്പറിലേക്കും മേശപ്പുറത്തേക്കും വീണു. ഇതേത്തുടർന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നാണ് വിദഗ്ധ ഉദ്യോഗസ്ഥ സംഘത്തിന്റെ കണ്ടെത്തൽ.
