തീപ്പിടിത്തം: അട്ടിമറി സാധ്യതകള്‍ പരിശോധിക്കണമെന്ന് ഫയര്‍ഫോഴ്‌സ് മേധാവി

തീപ്പിടിത്തത്തില്‍ അട്ടിമറി സാധ്യതകള്‍ പരിശോധിക്കണമെന്നും തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ പോലിസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും തീപ്പിടിത്തമുണ്ടായ സാഹചര്യത്തിലായിരുന്നു അഗ്‌നിശമന സേനാ മേധാവിയുടെ പ്രതികരണം.

Update: 2019-02-24 07:55 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാവുന്ന തീപ്പിടിത്തങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന് അഗ്‌നിശമന സേനാ മേധാവി ഡിജിപി എ ഹേമചന്ദ്രന്‍. തീപ്പിടിത്തത്തില്‍ അട്ടിമറി സാധ്യതകള്‍ പരിശോധിക്കണമെന്നും തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ പോലിസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും തീപ്പിടിത്തമുണ്ടായ സാഹചര്യത്തിലായിരുന്നു അഗ്‌നിശമന സേനാ മേധാവിയുടെ പ്രതികരണം. പല കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് അഗ്‌നിശമന സുരക്ഷാസംവിധാനങ്ങളില്ലാതെയാണ്. ഇത്തരം കെട്ടിടങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. കെട്ടിടങ്ങളുടെ ഉടമകള്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് രണ്ടിനകം റിപോര്‍ട്ട് നല്‍കും.

വന്‍ അഗ്‌നിബാധകളുടെ പശ്ചാലത്തില്‍ ഡിജിപി എ ഹേമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. സംസ്ഥാനത്തെ അഗ്‌നിശമനസേന പരിഷ്‌കരിക്കേണ്ടതുണ്ടെന്നും സംസ്ഥാനം ഇത്രയേറെ പുരോഗതി കൈവരിച്ചിട്ടും അഗ്‌നിശമന സേനയിലെ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നും അദ്ദേഹം യോഗത്തില്‍ കുറ്റപ്പെടുത്തി. സേനയുടെ നിരാക്ഷേപ പത്രം വാങ്ങാതെയും വാങ്ങിയ ശേഷം വര്‍ഷംതോറും പുതുക്കാതെയും വ്യവസ്ഥകള്‍ ലംഘിച്ചും ഒട്ടേറെ ബഹുനില കെട്ടിടങ്ങള്‍ നിലവിലുണ്ട്. ബഹുനില കെട്ടിടങ്ങള്‍, ഷോപ്പിങ് മാളുകള്‍, തീയറ്ററുകള്‍, കൂടുതല്‍ തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന വ്യവസായകേന്ദ്രങ്ങള്‍ എന്നിവയ്‌ക്കെതിരേ ആദ്യഘട്ടത്തില്‍ നടപടിയുണ്ടാവും. മാര്‍ച്ച് 15നകം നടപടികള്‍ പൂര്‍ത്തിയാക്കും. അതിനായി എല്ലാ ഫയര്‍ സ്‌റ്റേഷനുകളിലും മൂന്നംഗ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ഇത്തരം കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും അഗ്‌നിസുരക്ഷ സംബന്ധിച്ച പരിശീലനം നല്‍കും.

ജില്ലകളിലെ സ്‌കൂബാ ടീമുകള്‍ക്കു തുടര്‍പരിശീലനം ഉടന്‍ നല്‍കും. റസിഡന്‍സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ചു വോളന്റിയര്‍മാര്‍ക്കു സുരക്ഷാപരിശീലനം നല്‍കും. അടിയന്തര സാഹചര്യങ്ങളില്‍ കെട്ടിടങ്ങളില്‍നിന്നു ജനങ്ങളെ ഒഴിപ്പിക്കാന്‍ അവിടുത്തെ ജീവനക്കാരെയും താമസക്കാരെയും ഉള്‍പ്പെടുത്തി സംഘം രൂപീകരിച്ചു പരിശീലനം നല്‍കും. അത്യാവശ്യഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാന്‍ എല്ലാ ജില്ലകളില്‍നിന്നും അഞ്ചുപേരെ വീതം തിരഞ്ഞെടുത്ത് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും പദ്ധതിയുണ്ട്.

Tags:    

Similar News