അമ്പലമുക്കിൽ തീപ്പിടിത്തം; മൂന്ന് കടകൾ പൂർണമായും കത്തിനശിച്ചു
മണക്കാട് സ്വദേശി അബ്ദുൾ റഹ്മാൻ്റേതാണ് ഹോട്ടൽ. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞു.
തിരുവനന്തപുരം: അമ്പലമുക്കിൽ തീപ്പിടിത്തം. ഹോട്ടൽ അടക്കം മൂന്ന് കടകൾ പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ഫയർഫോഴ്സ് എത്തി തീയണച്ചതിനാല്‍ സമീപത്തെ വീടുകളിലേക്ക് തീ പടര്‍ന്നില്ല. ക്രസൻ്റ് ഫാസ്റ്റ്ഫുഡ് എന്ന ഹോട്ടലിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. ഹോട്ടലിനോട് ചേർന്നുള്ള ടിവി റിപ്പയറിങ് കടയും ഫോട്ടോസ്റ്റാറ്റ് കടയുമാണ് കത്തിനശിച്ചത്.
പുലർച്ചെ 5 മണിയോടെയാണ് തീ പിടിത്തമുണ്ടായത്. ഹോട്ടലിൽ എട്ട് പാചകവാതക സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നു. ഇതിൽ രണ്ടെണ്ണം കത്തി. ഫ്രീസറും ജനറേറ്ററും കടയിലുണ്ടായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന ഹോട്ടൽ പൂർണമായും കത്തിനശിച്ചു. മണക്കാട് സ്വദേശി അബ്ദുൾ റഹ്മാൻ്റേതാണ് ഹോട്ടൽ. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞു.