സാമ്പത്തിക തകര്‍ച്ച: കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ 27ന് എസ്ഡിപിഐ ധര്‍ണ

കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിനു മുമ്പില്‍ നടക്കുന്ന ധര്‍ണ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. ജില്ലകളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുമ്പില്‍ നടക്കുന്ന ധര്‍ണ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ ഉദ്ഘാടനം ചെയ്യും.

Update: 2019-09-25 09:27 GMT

കോഴിക്കോട്: രാജ്യത്തെ തകര്‍ക്കുന്ന സാമ്പത്തികപരിഷ്‌കാരങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് 'സംഘി ധനശാസ്ത്രം ജനങ്ങളെ വിഢികളാക്കുന്നു' എന്ന പ്രമേയത്തില്‍ ഈമാസം 27ന് രാവിലെ 10 ന് സംസ്ഥാന വ്യാപകമായി എസ്ഡിപിഐ കേന്ദ്ര ഓഫിസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തുന്നു. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിനു മുമ്പില്‍ നടക്കുന്ന ധര്‍ണ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. ജില്ലകളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുമ്പില്‍ നടക്കുന്ന ധര്‍ണ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അശ്‌റഫ് മൗലവി (അയത്തില്‍ കൊല്ലം), എം കെ മനോജ്കുമാര്‍ (മുണ്ടക്കയം), സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ് (പാലാരിവട്ടം), റോയ് അറയ്ക്കല്‍ (തിരുവനന്തപുരം), തുളസീധരന്‍ പള്ളിക്കല്‍ (ചാവക്കാട്), സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍ (കണ്ണൂര്‍), കെ എസ് ഷാന്‍ (പത്തനംതിട്ട), സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍ (ആലപ്പുഴ), സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി പി മൊയ്തീന്‍കുഞ്ഞ് (അടിമാലി), ഇ എസ് ഖ്വാജാ ഹുസൈന്‍ (ഒറ്റപ്പാലം), പി കെ ഉസ്മാന്‍ (എടപ്പാള്‍), സംസ്ഥാന സമിതിയംഗങ്ങളായ കൃഷ്ണന്‍ എരഞ്ഞിക്കല്‍ (കല്‍പ്പറ്റ), നൗഷാദ് മംഗലശ്ശേരി (കാസര്‍കോഡ്) എന്നിവര്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും.

കേന്ദ്രസര്‍ക്കാരിന്റെ വികലമായ സാമ്പത്തികനയം രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തിരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലാധ്യമായി 1.76 ലക്ഷം കോടി രൂപ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം മോദി സര്‍ക്കാര്‍ വാങ്ങിയെടുത്തത് രാജ്യം നേരിടുന്ന കൊടിയ സാമ്പത്തികപ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ ഉല്‍പ്പാദന, വ്യവസായ, കാര്‍ഷിക മേഖലകളെ മുച്ചൂടും തകര്‍ത്ത് തരിപ്പണമാക്കി. ഓട്ടോമൊബൈല്‍ വ്യവസായം, തുണി വ്യവസായം, റിയല്‍ എസ്‌റ്റേറ്റ് മേഖല, അടിവസ്ത്രനിര്‍മാണ കമ്പനികള്‍, ബിസ്‌കറ്റ് കമ്പനികള്‍ ഉള്‍പ്പെടെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.

ബിഎസ്എന്‍എല്‍, എയര്‍ ഇന്ത്യ, എച്ച്‌ഐഎല്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും നില്‍നില്‍പ്പ് ഭീഷണിയിലാണ്. പ്രമുഖ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടുന്നതോടെ കോടിക്കണക്കിന് ജീവനക്കാരാണ് തൊഴില്‍ നഷ്ടപ്പെട്ട് പുറത്തേക്കുവരുന്നത്. തൊഴിലില്ലായ്മ സര്‍വകാല റെക്കോഡിലേക്ക് കടന്നിരിക്കുന്നു. ജിഡിപി ഏറ്റവും താഴ്ന്ന നിരക്കിലാണ്. മോദി സര്‍ക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങള്‍ മൂലമാണ് രാജ്യത്തിന്റെ സാമ്പത്തികരംഗം കൂപ്പുകുത്തിയതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

Tags:    

Similar News