ശമ്പളം പിടിക്കാനുള്ള ഉത്തരവിൽ ഇനിയൊരു പുനപ്പരിശോധനയില്ല: ധനമന്ത്രി

പിടിച്ചെടുക്കുന്ന ശമ്പളം തിരിച്ച് കൊടുക്കും. അത് എങ്ങനെ വേണമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.

Update: 2020-04-25 05:45 GMT

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിൽ ഇനി ഒരു പുനപ്പരിശോധനയും ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ശമ്പളം പിടിക്കാൻ തീരുമാനം സർക്കാർ എടുത്തതാണ്. സാലറി ചലഞ്ച് എന്ന ആശയത്തോട് പ്രതിപക്ഷമടക്കം പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനം സർക്കാരിന് എടുക്കേണ്ടിവന്നതെന്നും ധനമന്ത്രി പറഞ്ഞു.

പിടിച്ചെടുക്കുന്ന ശമ്പളം തിരിച്ച് കൊടുക്കും. അത് എങ്ങനെ വേണമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. പിടിച്ചെടുക്കുന്ന ശമ്പളം തിരിച്ച് കൊടുക്കാൻ പല മാർഗ്ഗങ്ങളുണ്ട്. ചിലർക്കു പിഎഫിൽ ലയിപ്പിക്കും. അതെല്ലാം അന്നത്തെ സാമ്പത്തിക സ്ഥിതി പരിഗണിച്ചു ചെയ്യും. എങ്ങനെ തിരിച്ച് കൊടുക്കുമെന്ന് ആലോചിക്കാൻ ഇനിയും ആറ് മാസം ഉണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

കേന്ദ്രത്തിൽ നിന്ന് വ്യത്യസ്തമായ നടപടിയാണ് കേരളത്തിൽ സ്വീകരിച്ചത്. അവിടെ ഡിഎ കട്ട് ചെയ്യുകയാണ് ചെയ്തത്. സംസ്ഥാനം ഡിഎ കുടിശിക നൽകും. സർക്കാർ ഉത്തരവ് കത്തിച്ചു കൊണ്ടുള്ള അദ്ധ്യാപക സംഘടനയുടെ പ്രതിഷേധം അതിര് കടന്നതാണ്. വേതനം ഇല്ലാതെ സാധാരണക്കാർ വീട്ടിലിരിക്കുമ്പോളാണ് അദ്ധ്യാപക സംഘടനകൾ ശമ്പളം പിടിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

Tags: