അനുമതിയില്ലാതെ ഉല്‍സവം നടത്തി; കമ്മിറ്റിക്കാരടക്കം 500 ഓളം പേര്‍ക്കെതിരേ കേസ്

കൊവിഡ് രോഗവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് അനുമതി വാങ്ങാതെ ഉല്‍സവം നടത്തിയതിനും രോഗം പകരാന്‍ ഇടയാവുംവിധം ആളുകളെ കൂട്ടംകൂടാന്‍ സാഹചര്യമൊരുക്കിയതിനുമാണ് 500 ഓളം ആളുകളുടെ പേരില്‍ കേസെടുത്തിരിക്കുന്നത്.

Update: 2021-01-18 10:23 GMT

പരപ്പനങ്ങാടി: അനുമതിയില്ലാതെ ഉല്‍സവം നടത്തിയതിന്റെ പേരില്‍ ക്ഷേത്ര ഉല്‍സവ കമ്മിറ്റിക്കാരടക്കം 500 ഓളം പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. കൂട്ടുമൂച്ചി ഉല്‍സവങ്ങള്‍ നടത്തുന്നതിന് പോലിസിന്റെ അനുമതി വാങ്ങണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തിന് വിരുദ്ധമായി ഉല്‍സവം നടത്തിയ കൊടക്കാട് കൂട്ടുമൂച്ചി പാറക്കല്‍ കുടുംബക്ഷേത്ര ഉല്‍സവ കമ്മിറ്റിക്കാര്‍ക്കെതിരേയും അതില്‍ പങ്കെടുത്തവര്‍ക്കെതിരേയുമാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നിലവില്‍ ഉല്‍സവങ്ങള്‍ക്ക് 200 പേര്‍ക്ക് മാത്രമാണ് അനുവാദമുള്ളത്. പോലിസ് പരിശോധന നടത്തിയ സമയം 500ന് മുകളില്‍ ആളുകള്‍ ഉല്‍സവസ്ഥലത്തുണ്ടായിരുന്നു. കൊവിഡ് രോഗവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് അനുമതി വാങ്ങാതെ ഉല്‍സവം നടത്തിയതിനും രോഗം പകരാന്‍ ഇടയാവുംവിധം ആളുകളെ കൂട്ടംകൂടാന്‍ സാഹചര്യമൊരുക്കിയതിനുമാണ് 500 ഓളം ആളുകളുടെ പേരില്‍ കേസെടുത്തിരിക്കുന്നത്.

ഉല്‍സവപ്പറമ്പില്‍ പണംവച്ച് ചീട്ടുകളി നടക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി പണം വച്ച് ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്ന മുബാറക്ക്, ഷഫീഖ്, അസീസ് എന്നിവരെ അറസ്റ്റുചെയ്തിട്ടുണ്ട്. 18,050 രൂപയും പിടിച്ചെടുത്തു. എസ്‌ഐ രാജേന്ദ്രന്‍നായര്‍, പോലിസുകാരായ ധീരജ്, സനില്‍, ആല്‍ബിന്‍, വിവേക്, ഷമ്മാസ്, ഫൈസല്‍ എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.

Tags:    

Similar News