ബസ്സില്‍ നിന്ന് ഇറങ്ങും മുമ്പേ അച്ഛനേയും മകളേയും തള്ളിയിട്ടു; അച്ഛന്റെ തുടയെല്ല് തകര്‍ന്നു

വീണപ്പോള്‍ ജോസഫിന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി. തുടയെല്ലും മുട്ട്‌പൊട്ടുകയും ചെയ്തുവെന്ന് മകള്‍ പറയുന്നു.

Update: 2020-01-17 06:58 GMT

കല്‍പ്പറ്റ: ബത്തേരിയില്‍ ബസില്‍ നിന്ന് ജീവനക്കാര്‍ തള്ളിയിട്ട യാത്രക്കാരന് ഗുരുതര പരിക്ക്. കാര്യമ്പാടി സ്വദേശി ജോസഫിനാണ് ഗുരുതരമായി പരിക്കേറ്റത്. സ്‌റ്റോപ്പില്‍ മകളെ ഇറക്കാതെ ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് ബസിലേക്ക് കയറിയ ജോസഫിനെയും മകളേയും ജീവനക്കാരന്‍ തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കല്‍പറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് സംഭവം. മീനങ്ങാടി ടൗണിനടുത്തുള്ള അമ്പത്തിനാല് സ്‌റ്റോപ്പില്‍ വിദ്യാര്‍ഥികള്‍ കയറാനായി കാത്തിരിക്കുന്നുണ്ടായിരുന്നു. ജോസഫും മകളും ഇതേ സ്‌റ്റോപ്പിലാണ് ഇറങ്ങേണ്ടിയിരുന്നത്. സ്‌റ്റോപ്പില്‍ നിന്ന് അവിടെ കാത്തു നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ ബസ്സില്‍ കയറാതിരിക്കാന്‍ മകൾ ഇറങ്ങുന്നതിനു മുമ്പ് ബസ് എടുക്കുകയായിരുന്നു. ബസ് പെട്ടെന്നെടുത്തതിനാല്‍ ജോസഫിന്റെ മകള്‍ നീതു വീണു. ഇത് ചോദ്യം ചെയ്യാന്‍ ബസ്സിലേക്ക് കയറിയ ജോസഫിനെ ബസ് കണ്ടക്ടര്‍ തള്ളിയിടുകയായിരുന്നു.

ഉന്തിയിട്ട് വീണപ്പോള്‍ ജോസഫിന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി. തുടയെല്ലും മുട്ട്‌പൊട്ടുകയും ചെയ്തുവെന്ന് മകള്‍ പറയുന്നു. ജോസഫ് വീണപ്പോള്‍ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ജോസഫിനെ വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റും. കല്‍പ്പറ്റ ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസ് എന്ന ബസിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ബസ്സുടമയ്ക്കും ജീവനക്കാർക്കുമെതിരേ മകള്‍ പരാതി നല്‍കി.

Similar News