കര്‍ഷക ആത്മഹത്യ:നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും

ഇടുക്കിയില്‍ നടക്കുന്നത് ബാങ്കുകളുടെ ഗുണ്ടായിസമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കുന്ന കര്‍ഷകര്‍ക്ക് മാനസിക സംഘര്‍ഷമാണ് ബാങ്കുകള്‍ ഉണ്ടാക്കുന്നത്.

Update: 2019-03-04 07:53 GMT

തിരുവനന്തപുരം: കേരളത്തിലെ കര്‍ഷക ആത്മഹത്യ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. വിഷയം ചര്‍ച്ചചെയ്യാനായി നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. കര്‍ഷക ആത്മഹത്യകള്‍ തുടരുന്ന സാഹചര്യത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് ജപ്തി നടപടികള്‍ നിര്‍ത്തിവക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കര്‍ശനനിര്‍ദേശം നല്‍കി. ഇടുക്കി ജില്ലയിലാണ് ബാങ്കുകളുടെ നടപടി രൂക്ഷമായിട്ടുള്ളത്. പ്രളയത്തില്‍ സകലതും നശിച്ചിരിക്കുന്ന ഇടുക്കിയിലെ കര്‍ഷകരെ പെരുവഴിയിലാക്കിയാണ് ബാങ്കുകള്‍ കടം തിരിച്ച് പിടിക്കാന്‍ ഒരുങ്ങുന്നത.

ഇതിനകം തന്നെ കടം തിരിച്ചു പിടിക്കുന്നതിന്റെ മുന്നോടിയായി പതിനയ്യായിരത്തോളം കര്‍ഷകര്‍ക്ക് ബാങ്കുകളുടെ ജപ്തി നോട്ടീസ് കിട്ടിയിട്ടുണ്ട്. ബാങ്കുകളുടെ ജപ്തി ഭീഷണിയില്‍ അടുത്തിടെമാത്രം 6 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇടുക്കി ജില്ലയില്‍ കര്‍ഷകര്‍ക്കെതിരായ ജപ്തി നടപടിയില്‍ നിന്ന് ബാങ്കുകള്‍ ഇതേവരേ പിന്നോട്ടു മാറിയിട്ടില്ല. മുഖ്യമന്ത്രി ഇടപെട്ട് വീണ്ടും ബാങ്കുകളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ബാങ്കുകളുടെ നിലപാട്.

അതേസമയം ഇടുക്കിയില്‍ നടക്കുന്നത് ബാങ്കുകളുടെ ഗുണ്ടായിസമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കുന്ന കര്‍ഷകര്‍ക്ക് മാനസിക സംഘര്‍ഷമാണ് ബാങ്കുകള്‍ ഉണ്ടാക്കുന്നത്. കര്‍ഷകരുടെ കടങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറൊട്ടോറിയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സംസ്ഥാനതലത്തില്‍ യോഗം നടത്തി എല്ലാ ബാങ്കുകളെയും അറിയിച്ചതുമാണ്. എന്നിട്ടും അനുസരിക്കില്ലെന്ന് വാശിപിടിക്കുകയാണ് ബാങ്കുകള്‍. കടക്കെണിയിലായ കര്‍ഷകനെ ദ്രോഹിക്കുന്ന രീതിയില്‍നിന്ന് ബാങ്കുകള്‍ പിന്മാറണമെന്നും മന്ത്രി വ്യക്തമാക്കി.

Tags: