ഫാം ഉടമയുടെ ദുരൂഹമരണം; കുറ്റവാളികളെ ശിക്ഷിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് ബന്ധുക്കൾ
മത്തായി മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനക്കുളത്തു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ കിണറ്റില്‍ വീണു മരിച്ച ഫാം ഉടമയായ മത്തായിയുടെ മൃതദേഹം സംസ്കരിക്കാന്‍ അനുവധിക്കില്ലെന്ന് ബന്ധുക്കള്‍. ആരോപണവിധേയരായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തെങ്കില്‍ മാത്രമേ മൃതദേഹം സംസ്കരിക്കു എന്ന നിലപാടിലാണ് മത്തായിയുടെ ബന്ധുക്കള്‍.
മത്തായി മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മത്തായിയെ വീടിനു സമീപത്തെ കിണറിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഫലപ്രദവും വേഗത്തിലുമുള്ള അന്വേഷണം ഉറപ്പാക്കാന്‍ സി ബ്രാഞ്ചിനെ ഏല്‍പിച്ചിരുന്നു. സി ബ്രാഞ്ച് ഡിവൈഎസ്പി യുടെ ചുമതല വഹിക്കുന്ന നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍. പ്രദീപ്കുമാറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
വനത്തില്‍ സ്ഥാപിച്ച ക്യാമറ കേടുവന്ന സംഭവത്തില്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ കസ്റ്റഡിയിലെടുത്ത കുടപ്പന പടിഞ്ഞാറേ ചരുവില്‍ ടി ടി മത്തായിയെ കിണറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചിറ്റാര്‍ പോലിസ് അസ്വാഭിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മരണം സംബന്ധിച്ച് സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം സി ബ്രാഞ്ച് തുടര്‍ന്ന് നടത്തുമെന്ന് ജില്ലാപോലിസ് മേധാവി കെ ജി സൈമൺ അറിയിച്ചത്.