കര്‍ഷക പ്രക്ഷോഭം: എസ്ഡിപിഐ ഐക്യദാര്‍ഢ്യ റാലികള്‍ നടത്തി

പുതിയ നിയമങ്ങള്‍ കാര്‍ഷിക മേഖലയുടെ ശവക്കുഴി തോണ്ടും.

Update: 2020-09-25 12:00 GMT

തിരുവനന്തപുരം: രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ത്തെറിയുന്ന പുതിയ നിയമനിര്‍മാണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ ജില്ലാ തലത്തില്‍ ഐക്യദാര്‍ഢ്യ റാലികള്‍ നടത്തി. രാജ്യത്ത് കുത്തകകളെ സഹായിക്കുന്നതിനാണ് കാര്‍ഷിക നിയമങ്ങള്‍ പൊളിച്ചെഴുതുന്നതെന്നും അത് കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും റാലികളില്‍ സംസാരിച്ചിരുന്നവര്‍ ഓര്‍മിപ്പിച്ചു. കോര്‍പറേറ്റുകളെ തഴുകികൊണ്ട് മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന വികലമായ നിയമങ്ങളോരോന്നും രാജ്യത്തിന്റെ സമസ്ത മേഖലകളുടെയും നാശത്തിന് മാത്രമേ ഉപകരിക്കുകയുള്ളൂ. നോട്ട് നിരോധനവും ജിഎസ്ടിയും സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചതുപോലെ പുതിയ നിയമങ്ങള്‍ കാര്‍ഷിക മേഖലയുടെ ശവക്കുഴി തോണ്ടുമെന്നും അവര്‍ വ്യക്തമാക്കി. കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്ന നിയമനിര്‍മാണത്തിനെതിരേ രാജ്യത്ത് ഉയര്‍ന്നു വരുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഊര്‍ജ്ജവും ആവേശവും നല്‍കുന്നതായിരുന്നു എസ്ഡിപിഐ സംഘടിപ്പിച്ച ജില്ലാതല ഐക്യദാര്‍ഢ്യ റാലി.

എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാളിനു മുമ്പില്‍ നിന്നാരംഭിച്ച റാലി ഹൈക്കോടതി ജങ്ഷനില്‍ സമാപിച്ചു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍ സംസാരിച്ചു. കൊല്ലത്ത് നടന്ന ഐക്യദാര്‍ഢ്യ റാലി സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കലും തൃശൂരില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ഉസ്മാനും കണ്ണൂരില്‍ എസ്.ഡി.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരിയും കോട്ടയത്ത് പ്രവാസി ഫോറം സംസ്ഥാന പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവിയും ഉദ്ഘാടനം നിര്‍വഹിച്ചു. അഷറഫ് പ്രാവച്ചമ്പലം (തിരുവനന്തപുരം), അന്‍സാരി ഏനാത്ത് (പത്തനംതിട്ട), കെ റിയാസ് പൊന്നാട് (ആലപ്പുഴ), കെ ടി അലവി (പാലക്കാട്), മുസ്തഫ പാലേരി (കോഴിക്കോട്- താമരശ്ശേരി), എന്‍ യു അബ്ദുല്‍ സലാം (കാസര്‍കോട്) എന്നിവര്‍ ജില്ലാ തല ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്തു.

Tags:    

Similar News