യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന്‍ സ്‌കറിയക്ക് വാറന്റ്

മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ ജോഷിയാണ് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ക്ക് വേണ്ടി ഹാജരായത്.

Update: 2023-06-07 08:28 GMT

ലഖ്‌നോ: പ്രമുഖ വ്യവസായി എം.എ യൂസഫലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, മകന്‍ വിവേക് ഡോവല്‍ എന്നിവര്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസില്‍ മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് കോടതിയുടെ വാറന്റ്. ലക്നൗ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് വാറന്റ് അയച്ചത്. 20,000 രൂപയുടെ ജാമ്യ വാറന്റാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ കോടതി അയച്ച സമന്‍സ് കൈപ്പറ്റിയതിന് ശേഷം ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് വാറന്റ് അയക്കാന്‍ കോടതി തീരുമാനിച്ചത്. തന്നെ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണം എന്ന ഷാജന്‍ സ്‌കറിയയുടെ ആവശ്യം കോടതി നിരാകരിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ ജോഷിയാണ് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ക്ക് വേണ്ടി ഹാജരായത്.

ലക്നോവിലെ ലുലു മാള്‍ ഡയറക്ടര്‍ രജിത് രാധാകൃഷ്ണന്‍ നായര്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസിലാണ് കോടതി നടപടി. മറുനാടന്‍ മലയാളിയുടെ യൂട്യൂബ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത രണ്ട് വീഡിയോകള്‍ക്ക് എതിരെയാണ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. ഈ രണ്ട് വീഡിയോകളിലും യൂസഫലി, അജിത് ഡോവല്‍, മകന്‍ വിവേക് ഡോവല്‍ എന്നിവര്‍ക്കെതിരെ ഷാജന്‍ സ്‌കറിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നാരോപിച്ചു എന്നാണ് കേസ്. ഷാജന്‍ സ്‌കറിയ ചെയ്ത വീഡിയോവിലെ ആരോപണങ്ങള്‍ പ്രഥമ ദൃഷ്ട്യാ അപകീര്‍ത്തികരവും സത്യവുമായി ഒരു ബന്ധവുമില്ല എന്നും വ്യക്തമാക്കിയാണ് കോടതി പ്രതികള്‍ക്ക് നേരിട്ട് ഹാജരാകുന്നതിനുള്ള സമന്‍സ് നേരത്തെ അയച്ചത്.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും അടുത്ത ബന്ധമുള്ള അജിത് ഡോവല്‍ തന്റെ സ്വന്തം മകന്‍ കള്ളപ്പണം വെളിപ്പിച്ചതുമായി ബന്ധപ്പെട്ട കേസായതിനാലാണ് ഇത് ചര്‍ച്ചാവിഷയം ആകാത്തത് എന്നാണ് ഷാജന്‍ സ്‌കറിയ വാര്‍ത്തയിലൂടെ പറഞ്ഞത്. പ്രധാനമന്ത്രിയുമായി അടുപ്പമുള്ള യൂസഫലി കള്ളപ്പണം ഇടപാട് നടത്തുമ്പോള്‍ ഒരു മാധ്യമങ്ങളും അതിനെ കുറിച്ച് വാര്‍ത്തയാക്കുന്നില്ലെന്നും ഷാജന്‍ ആരോപിച്ചിരുന്നു.



നോട്ട് അസാധുവാക്കലിന് ശേഷം അജിത് ഡോവലിന്റെ മകന്റെ കമ്പനിയിലെ അകൗണ്ടിലേക്ക് 8300 കോടി രൂപ കള്ളപ്പണ ഇടപാടുകളിലൂടെ എത്തിയെന്നായിരുന്നു ഷാജന്‍ സ്‌കറിയ വീഡിയോവില്‍ ആരോപിച്ചിരുന്നത്. ലുലു ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ ഡയറ്കടറായ മുഹമ്മദ് അല്‍ത്താഫിന് ഈ ഇടപാടുമായി ബന്ധം ഉണ്ടെന്നും വീഡിയോയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം വ്യാജമാണെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ വീഡിയോ ലുലു ഗ്രൂപ്പിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും ആരോപിച്ചാണ് ലക്നോ കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.





Tags:    

Similar News