വയനാട്ടില്‍ വ്യാജ ആര്‍ടിപിസിആര്‍ നിര്‍മ്മിച്ച ജനസേവന കേന്ദ്രം ഉടമയെ കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തു

വെള്ളമുണ്ട എട്ടേനാലിലെ ചേമ്പ്ര ട്രാവല്‍സ് ആന്റ് ടൂറിസം ജനസേവന കേന്ദ്രം ഉടമ വെള്ളമുണ്ട ഇണ്ട്യേരി വീട്ടില്‍ രഞ്ജിത്ത് (34) ആണ് കര്‍ണാടക പോലിസിന്‍റെ പിടിയിലായത്.

Update: 2021-08-23 10:08 GMT

കല്‍പറ്റ: വ്യാജ ആര്‍ടിപിസിആര്‍ നിര്‍മിച്ചു നല്‍കിയ വയനാട് വെള്ളമുണ്ട സ്വദേശിയായ യുവാവിനെ കര്‍ണ്ണാടക പോലിസ് അറസ്റ്റ് ചെയ്തു. വ്യാജ സര്‍ട്ടിഫിക്കറ്റുമായി കര്‍ണ്ണാടകയിലെത്തിയ രണ്ടു പേര്‍ പിടിയിലായതിനു പിന്നാലെയാണ് ജനസേവന കേന്ദ്രം ഉടമയെ കര്‍ണാടക പോലിസ് പിടികൂടിയത്.

വെള്ളമുണ്ട എട്ടേനാലിലെ ചേമ്പ്ര ട്രാവല്‍സ് ആന്റ് ടൂറിസം ജനസേവന കേന്ദ്രം ഉടമ വെള്ളമുണ്ട ഇണ്ട്യേരി വീട്ടില്‍ രഞ്ജിത്ത് (34) ആണ് കര്‍ണാടക പോലിസിന്‍റെ പിടിയിലായത്. വെള്ളമുണ്ട എട്ടെനാല്‍ സ്വദേശികളായ അറക്ക ജാബിര്‍(27), തച്ചയില്‍ ഷറഫുദ്ദീന്‍(53) എന്നിവരാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്തത്.

വ്യാജ ആര്‍ടിപിസിആര്‍ രേഖയുമായി യാത്രക്കാര്‍ പിടിയിലായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജനസേവന കേന്ദ്രം ഉടമ പിടിയിലായത്. കര്‍ണാടക പോലിസ് വെള്ളമുണ്ടയില്‍ വിശദമായ പരിശോധന നടത്തി. കംപ്യൂട്ടറുകളും മറ്റും കസ്റ്റഡിയിലെടുത്തു.