നിപാ ജാഗ്രത; വ്യാജ പ്രചരണങ്ങള്‍ സജീവം

ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം വന്നതിന് പിന്നാലെ സൂപ്പിക്കട കേന്ദ്രീകരിച്ച് വ്യാജപ്രചരണം വ്യാപകമാണ്. പേരാമ്പ്രയില്‍ വീണ്ടും നിപാ ബാധയുണ്ടാവും എന്ന തരത്തിലാണ് പ്രചരണം തുടരുന്നത്.

Update: 2018-12-03 09:25 GMT

കോഴിക്കോട്: വവ്വാലുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിപാ ജാഗ്രത നിര്‍ദ്ദേശം നിലവില്‍ വന്നതോടെ വ്യാജപ്രചരണങ്ങളും സജീവമായി. കഴിഞ്ഞ മെയില്‍ നിപാ ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോഴും വലിയ തോതില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് പ്രതിരോധപ്രവര്‍ത്തനങ്ങളെപ്പോലും അട്ടിമറിക്കുന്ന സാഹചര്യത്തിലേക്കു നീങ്ങിയിരുന്നു.

കഴിഞ്ഞ മെയ് മാസം നിപാ ആദ്യം കണ്ടെത്തിയ കോഴിക്കോട് പേരാമ്പ്രയിലെ സൂപ്പിക്കട കേന്ദ്രീകരിച്ചായിരുന്നു പ്രചരണങ്ങള്‍ കൂടുതലും. ഇതോടെ പേരാമ്പ്രയില്‍ ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതായി. കോഴിക്കോട് ജില്ലയാകെ ഭീതിയുടെ പിടിയിലമരുന്ന സാഹചര്യവുമുണ്ടായി.

ഇക്കുറി ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം വന്നതിന് പിന്നാലെ സൂപ്പിക്കട കേന്ദ്രീകരിച്ച് വ്യാജപ്രചരണം വ്യാപകമാണ്. പേരാമ്പ്രയില്‍ വീണ്ടും നിപാ ബാധയുണ്ടാവും എന്ന തരത്തിലാണ് പ്രചരണം തുടരുന്നത്. കോഴിയിറച്ചിയിലൂടെ വൈറസ് പടരുമെന്ന് കാണിച്ച് കോഴിക്കോട് ഡിഎംഒയുടെ വ്യാജസീല്‍ ഉപയോഗിച്ചുള്ള സര്‍ക്കുലര്‍ കഴിഞ്ഞ നിപാ കാലത്ത് പ്രചരിക്കപ്പെട്ടിരുന്നു. പ്രകൃതിചികിത്സകരായ ജേക്കബ് വടക്കുംചേരി, മോഹനന്‍ വൈദ്യര്‍ എന്നിവര്‍ പൊതുജനങ്ങള്‍ക്കായി ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങളെ വെല്ലുവിളിച്ച് പരസ്യമായി രംഗത്തെത്തി. വ്യാജ പ്രചരണങ്ങള്‍ അതിരുവിട്ടതോടെ സര്‍ക്കാര്‍ ഇവര്‍ക്കെതിരെ നിയമനടപടികള്‍ എടുത്തിരുന്നു.

50ലധികം കേസുകള്‍ പൊലിസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇരുപതോളം പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. വ്യാജപ്രചരണത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ആരോഗ്യവകുപ്പ് നേരിട്ട് ബോധവല്‍ക്കരണ നോട്ടീസുകള്‍ വിതരണം ചെയ്യും. പേരാമ്പ്രയില്‍ വീടുകള്‍തോറും കയറിഇറങ്ങി ബോധവല്‍ക്കരണം നടത്താനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.


Tags:    

Similar News