വ്യാജചിത്രം പ്രചരിപ്പിച്ചു; മന്ത്രി ഇ പി ജയരാജന്‍ ഡിജിപിയ്ക്ക് പരാതി നല്‍കി

ഫോട്ടോയില്‍ മന്ത്രിയുടെ ഭാര്യയുടെ മുഖത്തിന്റെ സ്ഥാനത്ത് കംപ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വര്‍ണം കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മുഖം ചേര്‍ത്താണ് പ്രചരിപ്പിച്ചത്.

Update: 2020-07-12 16:10 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ചിത്രത്തില്‍ കൃത്രിമം കാണിച്ച് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവര്‍ക്കെതിരേ വ്യവസായമന്ത്രി ഇ പി ജയരാജന്‍ ഡിജിപിയ്ക്ക് പരാതി നല്‍കി. 2020 ജൂണ്‍ 15ന് ക്ലിഫ്ഹൗസിലാണ് വിവാഹം നടന്നത്. വധൂവരന്‍മാര്‍ക്കും മുഖ്യമന്ത്രിയ്ക്കും ഭാര്യയ്ക്കും ഒപ്പം ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും നില്‍ക്കുന്ന ഫോട്ടോയിലാണ് കൃത്രിമം കാണിച്ചത്.  ആ ഫോട്ടോ മന്ത്രി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഫോട്ടോയില്‍ മന്ത്രിയുടെ ഭാര്യയുടെ മുഖത്തിന്റെ സ്ഥാനത്ത് കംപ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വര്‍ണം കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മുഖം ചേര്‍ത്താണ് പ്രചരിപ്പിച്ചത്. ടി ജി സുനില്‍ (യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോ-ഓഡിനേറ്റര്‍), ദീപ്തി മേരി വര്‍ഗീസ്, ബിജു കല്ലട, രഘുനാഥ് മേനോന്‍, മനോജ് പൊന്‍കുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ തുടങ്ങിയവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വഴി ഫോട്ടോ പ്രചരിപ്പിച്ചതായി പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

തന്നെയും മുഖ്യമന്ത്രിയെയും കരുതിക്കൂട്ടി അപമാനിക്കാനും സമൂഹത്തിലുള്ള മാന്യതയും സ്വീകാര്യതയും ഇല്ലാതാക്കാനും വേണ്ടിയാണ് വ്യാജഫോട്ടോ പ്രചരിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ നിയമം 465, 469 വകുപ്പുകള്‍ പ്രകാരവും ഐടി ആക്ട്, കേരളാ പോലിസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണിത്. കൃത്രിമമായുണ്ടാക്കിയ ഫോട്ടോ ഉള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. 

Tags:    

Similar News