കേശവദാസപുരത്ത് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു; പരിക്കേറ്റവര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് ആരോപണം

മോസ്‌ക് ലൈനില്‍ എസ്ആര്‍എ 36ല്‍ താമസിച്ചിരുന്ന ശബരി എന്നയാളുടെ കൈപ്പത്തിയാണ് തകര്‍ന്നത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു. കേശവദാസപുരം മോസ്‌ക് ലൈനിലെ വാടകയ്ക്ക് എടുത്ത വീട്ടില്‍ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.

Update: 2020-09-01 15:38 GMT

തിരുവനന്തപുരം: സ്‌ഫോടകവസ്തു കൈയിലിരുന്ന് പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്ന സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലിസ് കേസെടുത്തു. മോസ്‌ക് ലൈനില്‍ എസ്ആര്‍എ 36ല്‍ താമസിച്ചിരുന്ന ശബരി എന്നയാളുടെ കൈപ്പത്തിയാണ് തകര്‍ന്നത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു. കേശവദാസപുരം മോസ്‌ക് ലൈനിലെ വാടകയ്ക്ക് എടുത്ത വീട്ടില്‍ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.

മൂന്നംഗസംഘം മദ്യപിച്ച് പടക്കം കത്തിച്ചപ്പോള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പോലിസ് ഭാഷ്യം. മറ്റ് രണ്ടുപേരുടെ വിവരം ലഭിച്ചിട്ടില്ലെന്നും പോലിസ് പറയുന്നു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പോലിസിനെ വിവരമറിയിച്ചത്. പരിക്കേറ്റയാള്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. എന്നാല്‍, ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു ഉപയോഗിച്ച് ബോംബ് ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പടക്കം പൊട്ടിയാല്‍ ഇത്രയേറെ പരിക്കോ, ശബ്ദമോ ഉണ്ടാവാറില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. പരിക്കേറ്റവര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു. കണ്ണൂര്‍ മോഡല്‍ അക്രമം തലസ്ഥാനത്തേക്കും വ്യാപിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. തിരുവോണത്തലേന്ന് വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്നെലയും ഇന്നുമായി ജില്ലയില്‍ വ്യാപകമായി അക്രമം നടന്നിരുന്നു. 

Tags:    

Similar News