മുല്ലപ്പെരിയാര്‍ ഡാമിന്റെ പൂര്‍ണ ചുമതല എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക്; പ്രളയ ഭീഷണി ഒഴിവാക്കാന്‍ കൂടുതല്‍ ഡാമുകള്‍

Update: 2021-08-09 15:23 GMT

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള കാര്യനിര്‍വഹണത്തിനായി ഒരു എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് പൂര്‍ണ ചുമതല നല്‍കാന്‍ തീരുമാനം. നിയമസഭയില്‍ ജലവിഭവ വകുപ്പിന്റെയും ശുദ്ധജല വിതരണ വകുപ്പിന്റെയും ധനാഭ്യര്‍ഥ ചര്‍ച്ചയിലായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം. നിലവില്‍ കട്ടപ്പന മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് ഈ ചുമതല കൂടി വഹിച്ചിരുന്നത്.

ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് കേരളത്തിന് പുതിയ ഡാമും തമിഴ്‌നാടിന് അവശ്യത്തിന് ജലവുമെന്നതാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ നയം. നിലവിലുള്ള അണക്കെട്ടിന് 33 മീറ്റര്‍ താഴെയായി പുതിയ ഡാമിനുള്ള സ്ഥലം കണ്ടെത്തി. ഇതിന്റെ പരിസ്ഥിതി ആഘാത പഠനവും മറ്റും പുരോഗമിക്കുകയാണ്. തമിഴ്‌നാടിനെക്കൂടി വിശ്വാസത്തിലെടുത്ത് മുഖ്യമന്ത്രിതല ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പുതിയ അണക്കെട്ടിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനാണ് സര്‍ക്കാര്‍ ശ്രമം. തുടര്‍ച്ചയായ പ്രളയ ഭീഷണി ഒഴിവാക്കാന്‍ കേരളത്തില്‍ കുടുതല്‍ അണക്കെട്ടുകള്‍ വേണമെന്ന പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശം പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാരിസ്ഥിതിക ആശങ്കകള്‍ പരിഹരിച്ച് അണക്കെട്ടുകള്‍ പണിയണമെന്നാണ് ഡോ. സഞ്ജയ് ജയ്‌സ്വാള്‍ അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ചാലിയാര്‍ നദിക്കായി സംയോജിത നദീതട മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ സാങ്കേതിക സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചാലിയാര്‍ തടത്തില്‍ വെള്ളപ്പൊക്ക് നിയന്ത്രണത്തിന് അണക്കെട്ട്് നിര്‍മിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Tags:    

Similar News