കെഎസ്ആർടിസി പണിമുടക്കിൽ സിഐടിയു പങ്കെടുത്തില്ലെന്ന മന്ത്രി കടകംപള്ളിയുടെ വാദം പൊളിഞ്ഞു

സംഘർഷം നടന്ന സ്ഥലത്ത് മുദ്രാവാക്യം വിളിച്ചെത്തിയ സിഐടിയു പ്രവർത്തകർ ഫോർട്ട് പോലിസ് സ്റ്റേഷൻ ഉപരോധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Update: 2020-03-05 06:45 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ കെഎസ്ആർടിസി നടത്തിയ മിന്നൽ പണിമുടക്കിൽ സിഐടിയു പ്രവർത്തകർ  പങ്കെടുത്തില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിഞ്ഞു. സിഐടിയു പ്രവർത്തകർ സമരത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഘർഷം നടന്ന സ്ഥലത്ത് മുദ്രാവാക്യം വിളിച്ചെത്തിയ സിഐടിയു പ്രവർത്തകർ ഫോർട്ട് പോലിസ് സ്റ്റേഷൻ ഉപരോധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സംഭവസമയം സിഐടിയു പ്രവർത്തകർ രാജ്ഭവന്റെ മുന്നിൽ സമരത്തിലായിരുന്നുവെന്നും അവർ പണിമുടക്കിൽ പങ്കെടുത്തിരുന്നില്ലെന്നുമാണ് മന്ത്രി കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. പണിമുടക്കിൽ വലഞ്ഞ് കുഴഞ്ഞുവീണ് മരിച്ച യാത്രക്കാരൻ ടി സുരേന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷമാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

കെഎസ്ആർടിസി എടിഒയെ പോലിസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സമരം തുടങ്ങിയത്. നടുറോഡിൽ ഗതാഗതം തടസ്സപ്പെടുന്ന രീതിയിൽ ബസ്സുകൾ നിർത്തിയിടുകയായിരുന്നു. ഇതിനിടെയാണ് സിഐടിയുക്കാരെ ന്യായീകരിച്ച് മന്ത്രി രംഗത്ത് വന്നത്. സമരവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അന്വേഷണവും തെളിവെടുപ്പും പുരോഗമിക്കുകയാണ്. വിഷയത്തിൽ പോലിസിനും യൂണിയൻ നേതൃത്വങ്ങളുടെ ഭാഗത്തും തെറ്റുകൾ സംഭവിച്ചുവെന്നാണ് ആരോപണം.

Tags:    

Similar News