എറണാകുളത്ത് കത്തി നശിച്ച ചെരുപ്പ് കമ്പനിയുടെ കെട്ടിടം പൊളിച്ചു നീക്കണമെന്ന് അഗ്നിസുരക്ഷാ വിഭാഗത്തിന്റെ റിപോര്‍ട്

കെട്ടിടത്തില്‍ പാലിക്കേണ്ടിയിരുന്ന അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാലും കെട്ടിടം മറ്റ് ജോലികള്‍ക്ക് ഉപയോഗിക്കാനാകില്ലെന്നും റിപോര്‍ട്ടിലുണ്ട്. നിയമലംഘനം നടത്തിയെന്നും കെട്ടിടത്തില്‍ അനുമതി ഇല്ലാതെ നിര്‍മാണപ്രവര്‍ത്തനം നടത്തിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. തീപിടിത്തത്തിന്റെ ആഘാതം കൂടാന്‍ ഇത് കാരണമായി.

Update: 2019-03-02 12:51 GMT

കൊച്ചി: എറണാകുളം നഗരത്തില്‍ ഏതാനു ദിവസം മുമ്പുണ്ടായ വന്‍ തീപിടുത്തത്തില്‍ ചെരുപ്പ് നിര്‍മാണ കമ്പനിയുടെ ഗോഡൗണ്‍ കത്തി നശിച്ച സംഭവത്തില്‍ അന്വേഷണം നടത്തിയ അഗ്നി സുരക്ഷാ വിഭാഗം അന്തിമ റിപോര്‍ട് സമര്‍പ്പിച്ചു. ജില്ലാ കലക്ടര്‍ക്കും അഗ്നി സുരക്ഷാ വിഭാഗം ഉന്നത നേതൃത്വത്തിനുമാണ് അന്വേഷണ സംഘം റിപോര്‍ട് സമര്‍പ്പിച്ചിരിക്കുന്നത്. തീപിടുത്തത്തില്‍ കത്തി നശിച്ച കെട്ടിടം ഉപയോഗ ശൂന്യമാണെന്നും ഈ സാഹചര്യത്തില്‍ കെട്ടിടം ഉടന്‍ പൊളിച്ചു നീക്കണമെന്നും റിപോര്‍ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. കെട്ടിടത്തില്‍ പാലിക്കേണ്ടിയിരുന്ന അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാലും കെട്ടിടം മറ്റ് ജോലികള്‍ക്ക് ഉപയോഗിക്കാനാകില്ലെന്നും റിപോര്‍ട്ടിലുണ്ട്. നിയമലംഘനം നടത്തിയെന്നും കെട്ടിടത്തില്‍ അനുമതി ഇല്ലാതെ നിര്‍മാണപ്രവര്‍ത്തനം നടത്തിയെന്നും റിപോര്‍ട്ടില്‍ പറയുന്നു.കെട്ടിടത്തിന് ആവശ്യത്തിന് വെന്റിലേറ്ററുകള്‍ ഇല്ലാതിരുന്നത് തീപിടുത്തത്തിന്റെ വ്യാപ്തിയും ആഘാതവും കൂടാനും കാരണമായി.

ഇലക്ട്രിക് പാനല്‍ ബോര്‍ഡില്‍നിന്നാണ് തീപടര്‍ന്നതെന്നും റിപോര്‍ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കെട്ടിടം പൊളിച്ചുമാറ്റുന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കേണ്ടത് കൊച്ചി നഗരസഭയാണ്. കൊച്ചി നഗരത്തിലെ നല്ലൊരു ശതമാനം കെട്ടിടങ്ങളും അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് അറിയുന്നത്. 26 മുതല്‍ ഓരോ ഫയര്‍ സ്‌റ്റേഷനും തങ്ങളുടെ പരിധിയിലുള്ള റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, ആശുപത്രികള്‍, അപാര്‍ട്ടുമെന്റുകള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഫയര്‍ ഓഡിറ്റിങ്ങിന് വിധേയമാക്കിവരികയാണ്. പരിശോധന നടത്തിയ ബഹുഭൂരിപക്ഷം കെട്ടിടങ്ങളും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തവയാണ്. പല സ്ഥലങ്ങളിലും അനധികൃതമായ നിര്‍മാണപ്രവൃത്തികളും നടത്തിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇത്തരം കെട്ടിടങ്ങള്‍ക്ക് നടപടി കൈക്കൊള്ളുന്നതിന് അതാത് ഫയര്‍ ഓഫീസര്‍മാര്‍ക്ക് കൈമാറും. 2013ന് ശേഷം എല്ലാവര്‍ഷവും ലൈസന്‍സ് പുതുക്കിയിട്ടുണ്ടോ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ സാധിക്കുന്ന തരത്തില്‍ കെട്ടിടങ്ങള്‍ക്ക് ഇരുവശവും സ്ഥലം ഉണ്ടോ, അത്യാവശ്യഘട്ടത്തില്‍ തീ അണയ്ക്കാനുള്ള വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്നിവയാണ് ഓഡിറ്റിങ്ങില്‍ പരിശോധിക്കുന്ന പ്രധാന കാര്യങ്ങള്‍. എന്നാല്‍, ഇത്തരത്തില്‍ ചെയ്തിട്ടുള്ള കെട്ടിടങ്ങള്‍ തീരെക്കുറവാണ്. ഇവയ്‌ക്കെതിരെയുള്ള റിപോര്‍ട്ടും കലക്ടര്‍ക്ക് കൈമാറും.




Tags: