പ്രതിഷേധക്കാരായ വൈദികരെ വിമര്‍ശിച്ച് കര്‍ദിനാള്‍;എതിര്‍ക്കുന്നവര്‍ തിരഞ്ഞെടുത്ത മാര്‍ഗം സഭയക്ക് യോജിച്ചതല്ലെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി

പ്രതിഷേധക്കാര്‍ മാധ്യമങ്ങളിലൂടെ പൊതുജനമധ്യത്തിലേക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ചില പ്രമേയങ്ങളുമായി അവര്‍ ഇറങ്ങി. അത്തരത്തില്‍ ഇറങ്ങിയപ്പോള്‍ ചാനല്‍ ചര്‍ച്ചകള്‍,കോടതി വ്യവഹാരങ്ങള്‍,പ്രതിഷേധ പ്രകടനങ്ങള്‍,കോലം കത്തിക്കല്‍ പോലെയുള്ള രാഷ്ട്രീയ പരിപാടികള്‍, ഒടുവില്‍ അതിരൂപതാ ഭവനത്തിനുള്ളില്‍ നിരാഹാര സത്യാഗ്രഹം ഇതൊക്കെ സഭയക്ക് പൊതുവേ വേദനയായി മാറി.ഇപ്പോഴുണ്ടായിരിക്കുന്ന വിഷയങ്ങളുടെ അവാസ്തവം എല്ലാവര്‍ക്കും പടി പടിയായി മനസിലായിക്കൊണ്ടിരിക്കുകയാണ്. ഇനിയും കൂടുതല്‍ മനസിലാകും.തനിക്കുണ്ടായ മനക്ലേശം സിനഡിനെ അറിയിക്കും

Update: 2019-07-22 06:18 GMT

കൊച്ചി:സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി രംഗത്തുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരെയും വിശ്വാസികളെയും വിമര്‍ശിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരി.കേരള കത്തോലിക്ക കോണ്‍ഗ്രസിന്റെ എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രവര്‍ത്തകരുടെ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന കൂട്ടായ്മയിലാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വിമര്‍ശനം.എറണാകുളം-അങ്കമാലി അതിരൂപതയിലാരംഭിച്ച വിഷയം പിന്നീട് സഭയുടെ മൊത്തം പ്രശ്‌നമായി മാറിയെന്ന് കര്‍ദിനാള്‍ പറഞ്ഞു.എറണാകുളം-അങ്കമാലി അതിരൂപത മേജര്‍ ആര്‍ച് ബിഷപിന്റെ അതിരൂപതയായതിനാലാണ് സഭയെ ആകെ ബാധിക്കാന്‍ തുടങ്ങിയത്.എതിര്‍പ്പു പ്രകടിപ്പിച്ചവര്‍ തിരഞ്ഞെടുത്ത മാര്‍ഗങ്ങള്‍ സഭയക്ക് യോജിച്ച മാര്‍ഗങ്ങളല്ലായിരുന്നു.അതിനവരെ പ്രേരിപ്പിച്ചതെന്തെന്ന് തനിക്കറിഞ്ഞു കൂടെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.മാധ്യമങ്ങളിലൂടെ പൊതുജനമധ്യത്തിലേക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ചില പ്രമേയങ്ങളുമായി അവര്‍ ഇറങ്ങി. അത്തരത്തില്‍ ഇറങ്ങിയപ്പോള്‍ ചാനല്‍ ചര്‍ച്ചകള്‍,കോടതി വ്യവഹാരങ്ങള്‍,പ്രതിഷേധ പ്രകടനങ്ങള്‍,കോലം കത്തിക്കല്‍ പോലെയുള്ള രാഷ്ട്രീയ പരിപാടികള്‍, ഒടുവില്‍ അതിരൂപതാ ഭവനത്തിനുള്ളില്‍ നിരാഹാര സത്യാഗ്രഹം ഇതൊക്കെ സഭയക്ക് പൊതുവേ വേദനയായി മാറി.ഇപ്പോഴുണ്ടായിരിക്കുന്ന വിഷയങ്ങളുടെ അവാസ്തവം എല്ലാവര്‍ക്കും പടി പടിയായി മനസിലായിക്കൊണ്ടിരിക്കുകയാണ്. ഇനിയും കൂടുതല്‍ മനസിലാകും.

എതിര്‍പ്പുകളും പ്രതിഷേധങ്ങളും ഉണ്ടാക്കിയവരെ ഒരിക്കലും തള്ളിക്കളയാന്‍ പാടില്ല.അവരോട് വിദ്വേഷം പുലര്‍ത്തരുത്.കാലക്രമേണ സത്യാവസ്ത അവര്‍ക്ക് മനസിലാകും.ക്രൈസ്തവ ചൈതന്യം  നമ്മുടെ ശ്വാസവായുവാണ്.അതു മനസിലാക്കാതെ മറ്റു ചില വസ്തുതകളിലേക്ക് വൈദികരെയും ആളുകളെയും തിരിച്ചു വിട്ട് പ്രധാന ലക്ഷ്യങ്ങള്‍ മറന്ന് അപ്രധാനങ്ങളിലേക്ക് പോകുന്ന പ്രവണതയാണ്. നിലവിലെ വിഷയങ്ങളില്‍ സത്യവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ല.എതിര്‍ക്കുന്നവര്‍ക്ക് പോലും അത് മനസിലാകുന്നുണ്ട്. പക്ഷേ ഇതിനെതിരായ ബോധ്യം പറഞ്ഞ് അനേകരെ വഴിതെറ്റിച്ചു.ആ സമയത്ത് താന്‍ അതിനെതിരെ പ്രസ്താവനകളും പ്രസംഗങ്ങളുമായ  ഇറങ്ങി തിരിച്ചിരുന്നെങ്കില്‍ വാക്‌പോരാട്ടമായും പ്രത്യക്ഷ സമരവും മറ്റുമായി സഭ വീണു പോകുമായിരുന്നുവെന്നും അതിന് താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.സഭയുടെ ഭരണം ഭൗതിക ഭരണമല്ല. ആധ്യാത്മീക യാഥാര്‍ഥ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഭരണമാണ്.ആധ്യാത്മികമായിട്ടുള്ള ശക്തി നിലനിര്‍ത്തണമെങ്കില്‍ ചില ഭൗതികമായ സംവിധാനങ്ങള്‍ ആവശ്യമാണ്. അതിന്റെ ഭാഗമാണ് പള്ളികളും സ്ഥാപനങ്ങളുമെല്ലാം.ഇതെല്ലാം സംരക്ഷിക്കപെടണം. ഇതിന്റെ സംരക്ഷണത്തില്‍ വരുന്ന ചില പിശകുകളെ ഉയര്‍ത്തി വലിയ സമരമാക്കി മാറ്റുന്നത് ഒരുക്കലും പ്രതീക്ഷിക്കാത്തതാണ്.സംഭവിച്ച അവസ്ഥയെ മനസിലാക്കുക.ആരെയു കുറ്റപ്പെടുത്തി വിധിക്കാന്‍ മുതിരരുത്.ഒരു വിഭാഗത്തിന്റെ ചിന്താഗതിയും പ്രവര്‍ത്തനുമാണിത് അത് ഒഴിവാക്കിയാല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ബാക്കിയുള്ള മുഴുവന്‍ പേരും സഭയുടെ നിലപാടിനൊപ്പമാണെന്ന് തനിക്കറിയാം.നിലവിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട്  തനിക്ക് മനക്ലേശങ്ങള്‍ ഉണ്ട്. അത് താന്‍ സിനഡിനെ അറിയിക്കുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.

Tags:    

Similar News