ജനാഭിമുഖ കുര്‍ബ്ബാന അനുവദിക്കണം; എറണാകുളം ബിഷപ്പ് ഹൗസിനു മുന്നില്‍ വിശ്വാസികളുടെ പ്രതിഷേധം

സീറോ മലബാര്‍ സഭയില്‍ കുര്‍ബാന അര്‍പ്പണ രീതിയില്‍ ഐകരൂപ്യം കൊണ്ടുവരാനുള്ള ഉദ്യമത്തില്‍ നിന്നും മെത്രാന്‍ സിനഡ് പിന്മാറണമെന്നാവശ്യപ്പെട്ട് വിവിധ ഫൊറോനകളില്‍ നിന്നുള്ള വിശ്വാസികളുടെ പ്രതിനിധികള്‍ എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസ് ഉപരോധിച്ചത്

Update: 2021-08-26 17:14 GMT

കൊച്ചി: ജനാഭിമുഖ കുര്‍ബ്ബാനയ്ക്ക് പകരം സീറോ മലബാര്‍ സഭയില്‍ കുര്‍ബാന അര്‍പ്പണ രീതിയില്‍ ഐകരൂപ്യം കൊണ്ടുവരാനുള്ള ഉദ്യമത്തില്‍ നിന്നും മെത്രാന്‍ സിനഡ് പിന്മാറണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍ ബിഷപ്പ് ഹൗസ് ഉപരോധിച്ചു.ഐകരൂപ്യത്തിന്റെ പേരില്‍ നടപ്പാക്കാന്‍ നോക്കുന്ന ഏകാധിപത്യത്തെ സ്വീകരിക്കില്ല എന്ന് പറഞ്ഞായിരുന്നു എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ ഫൊറോനകളില്‍ നിന്ന് വിശ്വാസികളുടെ പ്രതിനിധികള്‍ എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസ് ഉപരോധിച്ചത്.


കഴിഞ്ഞ 50 വര്‍ഷങ്ങളായി ജനാഭിമുഖ കുര്‍ബാന ചൊല്ലി ശീലിച്ച തങ്ങള്‍ക്ക് മറ്റൊരു രീതിയിലുള്ള കുര്‍ബാന സ്വീകാര്യമല്ലെന്ന് ഇവര്‍ പറഞ്ഞു.സീറോമലബാര്‍ സഭാ സിനഡ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആരാധനക്രമ ചൈതന്യത്തിനെതിരെയും ഐക്യത്തിനുവേണ്ടിയുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തിനെതിരെയും തീരുമാനമെടുക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.എറണാകുളംഅങ്കമാലി അതിരൂപതയിലെ 16 ഫൊറോനകളിലെ ഒട്ടു മിക്ക പളളികകളിലെയും പാരീഷ് കൗണ്‍സില്‍ യോഗങ്ങള്‍ ജനാഭിമുഖ കുര്‍ബാനയല്ലാതെ മറ്റൊരു രീതിയും സ്വീകരിക്കില്ല എന്നു പ്രമേയം പസ്സാക്കിയിട്ടുണ്ട്.

പുര്‍ണമായും ജനാഭിമുഖ കുര്‍ബാന ചെല്ലാന്‍അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ 466 ഓളം വൈദികരും പതിനായിരിക്കണക്കിനു അല്‍മായരും സിനഡിലെ മെത്രാന്‍മാര്‍ക്കും വത്തിക്കാനും നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അതിനു വിരുദ്ധമായതൊന്നും ഇവിടെ ജനങ്ങളോ വൈദികരോ സ്വീകരിക്കുകയില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.ഐകരൂപ്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അത് അംഗീകരിക്കില്ലെന്നും ഇതിന്റെ പൂര്‍ണമായ ഉത്തരവാദിത്തം ഇപ്പോഴത്തെ മേജര്‍ ആര്‍ച്ചുബിഷപ്പിനും സിനഡിലെ മെത്രാന്മാര്‍ക്കും പൗരസ്ത്യ തിരുസംഘത്തിനുമായിരിക്കുമെന്നും ഇവര്‍ പറഞ്ഞു. പ്രതിഷേധത്തിന് അല്‍മായ മുന്നേറ്റം എറണാകുളം അതിരൂപത കൗണ്‍സില്‍ നേതൃത്വം നല്‍കി. പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെറാര്‍ദ്, കണ്‍വീനര്‍ അഡ്വ. ബിനു ജോണ്‍, ബോബി മലയില്‍, നിമ്മി ആന്റണി, ജോണ്‍ കല്ലൂക്കാരന്‍, ജോമോന്‍ തൊട്ടപ്പിള്ളി, ഷൈജു ആന്റണി സംസാരിച്ചു.

Tags:    

Similar News