ഏകീകൃത കുര്‍ബാന അര്‍പ്പണം: മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നിര്‍ദ്ദേശം തള്ളി എറണാകുളം-അങ്കമാലി അതിരൂപത

ജനാഭിമുഖ കുര്‍ബാന മാത്രമെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ചൊല്ലുകയുള്ളുവെന്നും വൈദിക സമ്മേളനം വ്യക്തമാക്കിയതായി അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി

Update: 2022-08-04 10:33 GMT

കൊച്ചി: സീറോ മലബാര്‍ സിനഡ് നിര്‍ദ്ദേശിച്ച ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കണമെന്ന അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നിര്‍ദ്ദേശം തള്ളി എറണാകുളം-അങ്കമാലി അതിരുപതയിലെ വൈദിക സമ്മേളനം. ജനാഭിമുഖ കുര്‍ബാന മാത്രമെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ചൊല്ലുകയുള്ളുവെന്നും വൈദിക സമ്മേളനം വ്യക്തമാക്കിയതായി അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി.

അതിരൂപതയിലെ ഭൂമിയിടപാടില്‍ വത്തിക്കാന്‍ ആവശ്യപ്പെട്ട റെസ്റ്റിട്യൂഷന്‍ എത്രയും വേഗം നടപ്പിലാക്കണമെന്നും ആര്‍ച്ചുബിഷപ്പ് ആന്റണി കരിയിലിന് ഊരുവില്‍ക്ക് കല്‍പ്പിച്ചതിന്റെ കാരണം തങ്ങള്‍ക്കറിയണമെന്നും വൈദികര്‍ ശക്തമായിട്ടു ആവശ്യപ്പെട്ടു. കാനോനിക നടപടിയനുസരിച്ച് കാരണം കാണിക്കല്‍ നോട്ടീസു പോലും നല്‍കാതെ മാര്‍ ആന്റണി കരിയിലിനെ രാജി വെപ്പിച്ചത് െ്രെകസ്തവികത പോലുമല്ലെന്നും ഈ തിരുമാനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിച്ഛായയെ പോലും ഇകഴ്ത്തിയെന്നും വൈദികര്‍ പറഞ്ഞു. മാര്‍ ആന്റണി കരിയിലിന്റെ രാജി റോമിന്റെ തീരുമാന പ്രകാരമാണെന്നാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വൈദികരെ അറിയിച്ചത്.

ഒരു സഹായ മെത്രാനു വേണ്ടി വൈദികര്‍ പേര് എഴുതിക്കൊടുക്കണമെന്ന മാര്‍ അന്‍ഡ്രൂസ് താഴത്ത് നിര്‍ദ്ദേശിച്ചുവെങ്കിലും വൈദികര്‍ ഒറ്റക്കെട്ടായി തള്ളി. അഡ്മിനിസ്‌ട്രേറ്റര്‍ ആദ്യം ഇവിടുത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കട്ടേ എന്നിട്ടു മതി മറ്റു കാര്യങ്ങള്‍ എന്നു വൈദികര്‍ അഭിപ്രായപ്പെട്ടു. മാര്‍ ആന്റണി കരിയില്‍ നേരത്തെ ഒരു സഹായ മെത്രാനെ നല്‍കാന്‍ പലവട്ടം സിനഡിനോട് ആവശ്യപ്പെട്ടെങ്കിലും അതിനു സമ്മതിക്കാത്തവര്‍ ഇപ്പോള്‍ അതിനു തിടുക്കം കാണിക്കുന്നതില്‍ സ്ഥാപിത താല്‍പര്യമുണ്ടെന്ന് വൈദികര്‍ കുറ്റപ്പെടുത്തി.

ഇന്നത്തെ സാഹചര്യത്തില്‍ വൈദികരുടെ ജൂബിലി ആഘോഷം വൈദികര്‍ വേണ്ടെന്നു വെച്ചു. വൈദികരുടെ വികാരങ്ങള്‍ മേലാധികാരികളെ അറിയിക്കാമെന്ന് മാര്‍ ആഡ്രൂസ് താഴത്ത് ഉറപ്പു നല്‍കിയതായും അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി.എറണാകുളംഅങ്കമാലി അതിരൂപതയുടെ 360 വൈദികര്‍ വൈദിക സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News