എരിക്കുളം പള്ളിക്ക് തീയിട്ട സംഭവം: കുറ്റവാളികളെ ഉടന്‍ പിടികൂടണം-പോപുലര്‍ ഫ്രണ്ട്

തീയുയരുന്നത് കണ്ട ഉസ്താദ് ബഹളംവച്ച് സമീപവാസികളെ വിളിച്ചുണര്‍ത്തുകയായിരുന്നു

Update: 2019-01-24 15:09 GMT

കാഞ്ഞങ്ങാട്: എരിക്കുളത്തെ നമസ്‌കാരപ്പള്ളിക്കു തീയിട്ട സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നീലേശ്വരം ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു. സംഭവസ്ഥലം ഏരിയാ പ്രസിഡന്റ് ടി ഹാഷിര്‍, സെക്രട്ടറി സിറാജുദ്ദീന്‍, കമ്മിറ്റി അംഗങ്ങളായ അബ്ദുര്‍ റഹ്്മാന്‍ മൗലവി, മുഹന്നദ്, അബ്ദുസ്സമദ് എന്നിവരാണ് സന്ദര്‍ശിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെയാണ് തീയിട്ടത്. എന്നാല്‍ പള്ളിയിലെ ജീവനക്കാരന്റെ ഇടപെടലോടെയാണ് ശ്രമം വിഫലമായത്. തീവയ്പില്‍ പള്ളിയുടെ വരാന്തയിലെ കാര്‍പ്പെറ്റുകള്‍, മേശ, കസേര എന്നിവയും അഗ്‌നിക്കിരയായി. തീയുയരുന്നത് കണ്ട ഉസ്താദ് ബഹളംവച്ച് സമീപവാസികളെ വിളിച്ചുണര്‍ത്തുകയായിരുന്നു. ഈ സമയമത്രയും തീ കെടുത്താനാവാതെ ഉസ്താദ് പള്ളിക്കുള്ളില്‍ അകപ്പെട്ടിരിക്കുകയായിരുന്നു. സമീപവാസികളുടെ ഇടപെടലെടെയാണ് ഉസ്താദ് രക്ഷപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പും നിര്‍മാണ വേളയില്‍ പള്ളിയില്‍ സ്ഥാപിച്ച കട്ടില, ജനല്‍ എന്നിവ അടര്‍ത്തിക്കൊണ്ട് പോവുകയും ചുമരുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അതിക്രമത്തിനെതിരേ ജനരോഷം ഉയരുകയും ജനകീയ കാവലില്‍ പള്ളി നിര്‍മാണം പൂര്‍ത്തിയാവുകയുമായിരുന്നു. സിപിഎം ശക്തി കേന്ദ്രം കൂടിയാണ് ഈ പ്രദേശം. പ്രദേശത്തുള്ള സമാധാനന്തരീക്ഷം തകര്‍ക്കുന്ന സംഭവത്തിലെ പ്രതികളെ മുഴുവന്‍ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പോപുലര്‍ ഫ്രണ്ട് ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.




Tags:    

Similar News