ഒമ്പതു മാസമായി ശമ്പളമില്ല; പിവിഎസ് ആശുപത്രിയിലെ ജീവനക്കാരുടെ സമരം 17 ദിവസം പിന്നിട്ടു

ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 500-ല്‍ പരം ജീവനക്കാരാണ് മെയ് ഒന്നുമുതല്‍ സമരം ആംരഭിച്ചിരിക്കുന്നത്.നിരവധി തവണ ആശുപത്രി മാനേജുമെന്റുമായി ജീവനക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടാകാതെ വന്നതോടെ ജില്ല കലക്ടറടക്കമുള്ളവരെ വിവരം ധരിപ്പിച്ചുവെങ്കിലും തീരുമാനം മാത്രം ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് ജീവനക്കാര്‍ സമര രംഗത്തേയക്ക് ഇറങ്ങിയത്

Update: 2019-05-17 12:34 GMT

കൊച്ചി: കഴിഞ്ഞ ഒമ്പതു മാസത്തിലധികമായി ശബളം ലഭിക്കാത്തതിനെ തുടര്‍ന്ന് എറണാകുളം പിവിഎസ് ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും അടക്കമുള്ള ജീവനക്കാര്‍ നടത്തി വരുന്ന സമരം 17 ദിവസം പിന്നിട്ടു. നടപടിയെടുക്കാതെ ആശുപത്രി മാനേജുമെന്റും ഭരണകൂടവും അനാസ്ഥ തുടരുന്നു.ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 500-ല്‍ പരം ജീവനക്കാരാണ് മെയ് ഒന്നുമുതല്‍ സമരം ആംരഭിച്ചിരിക്കുന്നത്.നിരവധി തവണ ആശുപത്രി മാനേജുമെന്റുമായി ജീവനക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടാകാതെ വന്നതോടെ ജില്ല കലക്ടറടക്കമുള്ളവരെ വിവരം ധരിപ്പിച്ചുവെങ്കിലും തീരുമാനം മാത്രം ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് ജീവനക്കാര്‍ സമര രംഗത്തേയക്ക് ഇറങ്ങിയത്.

ഐഎംഎയുടെയും യുനൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ജീവനക്കാര്‍ ആശുപത്രിയ്ക്കു മുന്നില്‍ മനഷ്യചങ്ങല തീര്‍ത്തും ഉപവാസ സമരം നടത്തിയും പ്രതിഷേധം ശക്തമാക്കി. ജില്ലാ കലക്ടറുടെയും ലേബര്‍ ഓഫിസറുടെയുമൊക്കെ നേതൃത്വത്തില്‍ ആശുപത്രി മാനേജുമെന്റുമായി നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതിനിടയില്‍ ആശുപത്രിയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ലേബര്‍ ഓഫീസറുടെ (എന്‍ഫോഴ്‌സ്‌മെന്റ്) നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജീവനക്കാര്‍ക്ക് നിരവധി മാസങ്ങളായി വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക തുകയും ഗ്രാറ്റുവിറ്റി കണക്കാക്കുന്നതിന് ആവശ്യമായ സര്‍വീസ് വിവരങ്ങളും സ്ഥാപനത്തില്‍ നിന്നും ജില്ലാ ലേബര്‍ ഓഫിസര്‍ ശേഖരിച്ചു. അപാകതകള്‍ പരിഹരിക്കാത്ത പക്ഷം പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) വി ബി ബിജു വ്യക്തമാക്കിയിരുന്നു.ഏതാനും ദിവസം മുമ്പു മേഖലാ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ ശ്രീലാലിന്റെ നേതൃത്വത്തില്‍ ആശുപത്രി മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ധാരണയിലെത്തിയിരുന്നു. തൊഴിലാളികളുടെ ആനുകൂല്യങ്ങളും ആശുപത്രിയുടെ ഭാവിയേയും സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നുമായിരുന്നു അന്നത്തെ ചര്‍ച്ചയില്‍ മാനേജ്മെന്റ് പറഞ്ഞത്.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയതിനെ തുടര്‍ന്ന് 2019 ജനുവരിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാകലക്ടര്‍ക്ക് നല്‍കിയ പാതിയെ തുടര്‍ന്ന് ഫെബ്രുവരി 28-ന് മുമ്പായി മുഴുവന്‍ ജീവനക്കാരുടെയും ശമ്പള കുടിശികയുടെ പകുതിയും, ബാക്കി മാര്‍ച്ച് 31-ന് അകവും നല്‍കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ പി വി മിനി രേഖാമൂലം കലക്ടര്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും ഉറപ്പ്പാലിക്കപ്പെട്ടില്ലെന്നും പൊടുന്നനെ ആശുപത്രി പൂട്ടുന്നതിനുള്ള നടപടിയാണ് അവര്‍ സ്വീകരിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു.മുഴുവന്‍ വേതനവും ആനുകൂല്യവും ലഭിക്കാതെ സമരത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍

Tags:    

Similar News