നിയമത്തിന്റെ കണ്ണിൽ നിന്ന് ഒളിച്ചോടാനുള്ള ശ്രമം; രവീന്ദ്രനെതിരേ എൻഫോഴ്സ്‌മെന്റ്
താൻ പ്രതിയല്ലന്നും സാക്ഷി മാത്രമാണന്നും രവീന്ദ്രൻ ബോധിപ്പിച്ചു. കൊവിഡ് രോഗം മാറിയിട്ടേയുള്ളു എന്നും 18 – 20 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്താൽ ആരോഗ്യത്തെ ബാധിക്കുമെന്നും കൂടുതൽ സമയം ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്നും രവീന്ദ്രൻ ആവശ്യപ്പെട്ടു.
കൊച്ചി: എൻഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യൽ നോട്ടീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി രവീന്ദ്രൻ സമർപ്പിച്ച ഹരജി ഹൈക്കോടതി വിധി പറയാൻ മാറ്റി. നോട്ടിസ് അയക്കാൻ പാടില്ലന്ന് പറയാൻ ഹരജിക്കാരന് അവകാശമില്ലന്ന് ഹരജിയെ എതിർത്ത് ഇഡി വ്യക്തമാക്കി. പലത തവണ സമൻസയച്ചിട്ടും ഹാജരായില്ലന്നും നിയമത്തിന്റെ കണ്ണിൽ നിന്ന് ഒളിച്ചോടാനാണ് ശ്രമമെന്നും ഇഡി ആരോപിച്ചു.
താൻ പ്രതിയല്ലന്നും സാക്ഷി മാത്രമാണന്നും രവീന്ദ്രൻ ബോധിപ്പിച്ചു. കൊവിഡ് രോഗം മാറിയിട്ടേയുള്ളു എന്നും 18 – 20 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്താൽ ആരോഗ്യത്തെ ബാധിക്കുമെന്നും കൂടുതൽ സമയം ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്നും രവീന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം ഹർജിക്കാരന്റേത് അനാവശ്യ ആശങ്ക അല്ലേയെന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു. സമൻസ് കിട്ടിയപ്പോഴൊക്കെ സമയം നീട്ടിച്ചോദിച്ചത് അനുവദിച്ചില്ലേ എന്നും കോടതി ചോദിച്ചു. അന്വേഷണം ആയി സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹരജിക്കാരന്റേത് അനാവശ്യ ആശങ്ക മാത്രമാണന്നും ഇഡി വ്യക്തമാക്കി. ഹരജിയിൽ കോടതി നാളെ വിധി പറയും.
വ്യാഴാഴ്ച ഹാജരാവാനാണ് രവീന്ദ്രന് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയിട്ടുള്ളത്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ളത്. മൂന്നാം തവണയാണു ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രന് ഇഡി നോട്ടിസ് നൽകുന്നത്. നേരത്തെ കൊവിഡ് ആയതിനാലും പിന്നീട് കൊവിഡാനന്തര ചികിൽസയ്‌ക്കായും രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിനാലാണ് ചോദ്യം ചെയ്യൽ നീണ്ടുപോയത്.
