എന്‍ഡോസള്‍ഫാന്‍ സംയോജിത പാക്കേജ്: സ്നേഹസാന്ത്വനം പദ്ധതിയ്ക്ക് 19 കോടിയുടെ ഭരണാനുമതി

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന സമഗ്ര സമാശ്വാസ പദ്ധതിയാണ് സ്നേഹസാന്ത്വനം. ഈ പദ്ധതിയിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നു.

Update: 2020-08-24 07:04 GMT

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കേരള സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന സ്നേഹ സാന്ത്വനം പദ്ധതിയ്ക്ക് 19 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഓണത്തിന് മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആനുകൂല്യം ലഭ്യമാകുന്ന രീതിയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹ്യസുരക്ഷാ മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന സമഗ്ര സമാശ്വാസ പദ്ധതിയാണ് സ്നേഹസാന്ത്വനം. ഈ പദ്ധതിയിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നു. ദീര്‍ഘകാല ചികില്‍സ ആവശ്യമുള്ളതും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാവാതെ വീട്ടില്‍ കഴിയുന്നവരായവരില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1,700 രൂപയും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2,200 രൂപയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മറ്റ് രോഗികള്‍ക്ക് 1,200 രൂപ വീതവും പ്രതിമാസം ധനസഹായം നല്‍കുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നിരവധി പദ്ധതികളാണ് ഈ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളി. സാമ്പത്തിക സഹായമായി 171.11 കോടി രൂപ, ചികില്‍സയ്ക്കായി 15 കോടി, പെന്‍ഷനായി 25 കോടി, സ്പെഷ്യല്‍ ആശ്വാസ കിരണത്തിന് 1.75 കോടി, സ്‌കോളര്‍ഷിപ്പിന് 67 ലക്ഷം, വായ്പ എഴുതിതള്ളുന്നതിന് 6.83 കോടി ഉള്‍പ്പെടെ 221 കോടി രൂപയോളമാണ് ഇതിനകം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായം നല്‍കിയത്. പൂര്‍ണമായും കിടപ്പിലായ രോഗികള്‍, മാനസികപരിമിതിയുള്ളവര്‍ എന്നീ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം കൂടാതെ സൗജന്യചികില്‍സയും പ്രതിമാസ പെന്‍ഷനും നല്‍കിവരുന്നുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കാസര്‍ഗോഡ് മൂളിയാര്‍ വില്ലേജില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിന്റെ നിര്‍മാണപ്രവര്‍ത്തനം തുടങ്ങി. ദുരിത ബാധിതരുടെയും ജില്ലയിലെ മറ്റ് ഭിന്നശേഷിയുള്ള കുട്ടികളുടെയും ശാരീരികവും മാനസികവുമായ സമഗ്രവും ശാസ്ത്രീയവുമായ പുനരധിവാസം ലക്ഷ്യമാക്കിയാണ് സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ലോകോത്തര പുനരധിവാസ വില്ലേജ് സ്ഥാപിക്കുന്നത്. ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളുടെ സമഗ്ര ഉന്നമനത്തിനും പഠനത്തിനുമായി മാതൃകാ ശിശുപുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. 

Tags: