ആറളം ഫാമിലെ കാട്ടാന ആക്രമണം: മരിച്ച നാരായണന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

ഞായറാഴ്ച രാവിലെ ആറളം ഫാമിലെ നാലാം ബ്ലോക്കില്‍ ജോലിക്കായെത്തിയപ്പോഴാണ് നാരായണന്‍ കാട്ടാനയുടെ ആക്രമണത്തിനിരയായത്.

Update: 2020-04-27 19:17 GMT

തിരുവനന്തപുരം: ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച കണ്ണൂര്‍ ആറളം ഫാം ജീവനക്കാരനായ നാരായണന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കുമെന്ന് വനംമന്ത്രി അഡ്വ.കെ രാജു അറിയിച്ചു. ആദ്യഘട്ട ധനസഹായം ചൊവ്വാഴ്ച നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും എത്രയുംവേഗം നല്‍കുന്നതിനാവശ്യമായ നടപടികള്‍ വകുപ്പ് കൈക്കൊള്ളും.

ഞായറാഴ്ച രാവിലെ ആറളം ഫാമിലെ നാലാം ബ്ലോക്കില്‍ ജോലിക്കായെത്തിയപ്പോഴാണ് നാരായണന്‍ കാട്ടാനയുടെ ആക്രമണത്തിനിരയായത്. സംഭവത്തെതുടര്‍ന്ന് വനപാലകസംഘം സ്ഥലത്തെത്തുകയും കൂട്ടമായിറങ്ങിയ മറ്റ് ആനകളെ കൂടി കണ്ടെത്തി വനത്തിനുള്ളിലേയ്ക്ക് തുരത്തി ഓടിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയും ചെയ്തു. ജനവാസമേഖലകളിലിറങ്ങുന്ന വന്യജീവികളെ തുരത്തിയോടിക്കുന്നതിനായി വനംവകുപ്പ് വാങ്ങിയ 12 ബോര്‍ പമ്പ് ആക്ഷന്‍ ഗണ്ണുകളാണ് ഇവിടെ ഉപയോഗിച്ചത്.

വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷജ്‌ന, അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സോളമന്‍ ജോര്‍ജ്, കൊട്ടിയൂര്‍ റെയ്ഞ്ച് ഓഫിസര്‍ വിനു, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ ജയേഷ് ജോസഫ് ഉള്‍പ്പടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും വകുപ്പിന്റെ ദ്രുതകര്‍മസേനയും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. 

Tags:    

Similar News