കോടതികളുടെ സുരക്ഷ; പ്രതികളെ ഹാജരാക്കുന്നതിന് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകള്‍ ഉപയോ​ഗിക്കും

കള്ളനെ പിടിക്കാന്‍ പോയ പോലിസും കേസ് പരി​ഗണിക്കുന്ന മജിസ്ട്രേറ്റും ക്വാറന്‍റീനിലേക്ക് പോകുന്ന സ്ഥിതി ഗൗരവമായിട്ട് തന്നെ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Update: 2020-05-26 13:30 GMT

തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ മാനിച്ച് പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിന് ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളുടെ സേവനം ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കള്ളനെ പിടിക്കാന്‍ പോയ പോലിസും കേസ് പരി​ഗണിക്കുന്ന മജിസ്ട്രേറ്റും ക്വാറന്‍റീനിലേക്ക് പോകുന്ന സ്ഥിതി ഗൗരവമായിട്ട് തന്നെ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അറസ്റ്റ് ചെയ്യുന്ന പ്രതികളെ കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പോലിസ് സ്റ്റോഷനുകളില്‍ എത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും.

ഇത്തരം പ്രതികള്‍ക്കായി സബ് ഡിവിഷന്‍ തലത്തില്‍ ഡിറ്റെൻഷൻ കം പ്രൊഡക്ഷന്‍ സെന്‍റര്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അറസ്റ്റ് നടപടികളില്‍ ഏറ്റവും കുറച്ച് പോസുകാരെ മാത്രമേ പങ്കെടുപ്പിക്കൂവെന്നും മുഖ്യമ‌ന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രധാന തെരുവുകളില്‍ പോലിസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: