വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; സര്‍ചാര്‍ജും കൂടും

Update: 2026-04-18 08:36 GMT

തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി യൂണിറ്റാണ്. 2024 മേയ് മൂന്നിലെ 11.59 കോടി യൂണിറ്റ് എന്ന റെക്കോര്‍ഡാണു മറികടന്നിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടത്തെ കണക്കുകള്‍ പ്രകാരം വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി ഉയര്‍ന്നിട്ടുണ്ട്. ഇതു ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയാണ്. കടുത്ത ചൂടിനെ തുടര്‍ന്ന് എ.സി, ഫാന്‍ ഉപയോഗം വര്‍ധിച്ചതും പാചകവാതക ലഭ്യതക്കുറവു മൂലം ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചതുമാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ദിനംപ്രതി എട്ടു ദശലക്ഷം യൂണിറ്റ് കൂടുതലാണ് ഈ വര്‍ഷത്തെ വൈദ്യുതി ഉപയോഗം.

പുറമേനിന്ന് വൈദ്യുതി വാങ്ങുന്നത് കൂടിയതോടെ മേയ് മാസത്തെ സര്‍ചാര്‍ജില്‍ ഇത് പ്രതിഫലിക്കുമെന്ന് ഉറപ്പായി. ഏപ്രില്‍ ഏഴിന് 86.58 ദശലക്ഷം യൂണിറ്റ് വരെ വാങ്ങേണ്ടിവന്നു. ഇതോടെ ഏറ്റവും കുറഞ്ഞത് യൂണിറ്റിനു പത്തുപൈസയെങ്കിലും സര്‍ചാര്‍ജ് കൂടുതല്‍ നല്‍കേണ്ടിവരും. നിലവില്‍ ആവശ്യത്തിനു വൈദ്യുതി ലഭ്യമാണെങ്കിലും ആവശ്യകത ഈ തോതില്‍ ഉയര്‍ന്നാല്‍ പുറത്തു നിന്നു കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും. ഉത്തരേന്ത്യയിലും പാചകവാതക ക്ഷാമം രൂക്ഷമായതിനാല്‍ അവിടെയും വൈദ്യുതി ആവശ്യകത ഉയര്‍ന്നാല്‍ വൈദ്യുതിയുടെ വില വര്‍ധിക്കും. കൂടുതല്‍ വൈദ്യുതിക്കായി നാഫ്ത പോലുള്ള ഉയര്‍ന്ന വിലയുള്ള ഇന്ധനം ഉപയോഗിക്കുന്ന പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വന്നാല്‍ വില വലിയ തോതില്‍ വര്‍ധിക്കും. ഇത്തരത്തില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അധിക വൈദ്യുതി കെഎസ്ഇബിക്ക് വാങ്ങേണ്ടി വന്നാല്‍ അതിന്റെ നിരക്ക് ഇന്ധന സര്‍ചാര്‍ജ് ആയി അടുത്ത മാസങ്ങളില്‍ ബില്ലില്‍ പ്രതിഫലിക്കും.

നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. അതേസമയം, അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് കെഎസ്ഇബിയുടെ ഡാമുകളിലുള്ളത്. ഏപ്രില്‍ 13ലെ കണക്കനുസരിച്ച് സംഭരണശേഷിയുടെ 37 ശതമാനം മാത്രമാണുള്ളത്. വേനല്‍ മഴ കുറയുക കൂടി ചെയ്തതോടെ പുറത്തുനിന്നുള്ള വൈദ്യുതിയെ കൂടുതലായി ആശ്രയിക്കേണ്ട നിലയിലാണ്. ഏപ്രില്‍ 13ന് ഉപയോഗിച്ച 112.16 ദശലക്ഷം യൂണിറ്റില്‍ 86.01 ദശലക്ഷം യൂണിറ്റും സംസ്ഥാനത്തിനു പുറത്തുനിന്ന് വാങ്ങിയതാണ്. ആദ്യന്തര ഉല്‍പാദനം 26.14 ദശലക്ഷം യൂണിറ്റായിരുന്നു. ഇതില്‍ 23.9 ദശലക്ഷം യൂണിറ്റും ജലവൈദ്യുതപദ്ധതികളില്‍നിന്നായിരുന്നു.