ലോക്ക് ഡൗണിന് ശേഷവും കേരളത്തിലെ എട്ട് ജില്ലകളിൽ നിയന്ത്രണം തുടർന്നേക്കും

കേരളത്തിൽ ഏഴ് ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി ലിസ്റ്റ് ചെയ്തത്. ഈ പട്ടികയിലേക്ക് തൃശ്ശൂരിനെ കൂടി ഉൾപ്പെടുത്തിയതോടെയാണ് കേരളത്തിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം എട്ടായത്.

Update: 2020-04-06 06:15 GMT

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലയളവിന് ശേഷവും കേരളത്തിലെ എട്ട് ജില്ലകളിൽ കടുത്ത നിയന്ത്രണം തുടർന്നേക്കുമെന്ന് സൂചന. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഇന്നത്തെ കേന്ദ്ര മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച കൂടുതൽ തീരുമാനങ്ങളുണ്ടാവും.

ഈ ജില്ലകളിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ തുടരണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. രാജ്യത്ത് ഏറെ രോഗികളുള്ള 62 ജില്ലകൾ അടച്ചിടാനാണ് തീരുമാനം. ഈ ജില്ലകളെയാണ് ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയത്. കേരളത്തിൽ ഏഴ് ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി ലിസ്റ്റ് ചെയ്തത്. ഈ പട്ടികയിലേക്ക് തൃശ്ശൂരിനെ കൂടി ഉൾപ്പെടുത്തിയതോടെയാണ് കേരളത്തിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം എട്ടായത്.

ലോക്ക് ഡൗൺ ആരംഭിച്ചതിനുശേഷവും ഇവിടെ നിന്നുള്ള പോസിറ്റീവ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർക്കശമാക്കുന്നത്. ഇന്ത്യയിൽ മൊത്തം 274 ജില്ലകളിലാണ് കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഏപ്രിൽ 14നാണ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ അവസാനിക്കുന്നത്. 

Tags:    

Similar News