മലപ്പുറം ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കുക: കാംപസ് ഫ്രണ്ട്

2020 മാര്‍ച്ചിന് ശേഷം ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

Update: 2021-06-04 13:12 GMT

മലപ്പുറം: ജില്ലയിലെ സ്‌കൂളുകളില്‍ പ്രവേശനോല്‍സവവും ഡിജിറ്റല്‍ പഠനവും നടത്തിവരുന്ന സാഹചര്യത്തില്‍ മതിയായ അധ്യാപകരില്ലാത്തത് വിദ്യാര്‍ഥികളെ ഏറെ ആശങ്കയിലാക്കുന്നുണ്ടെന്നും കാലങ്ങളായി തുടര്‍ന്നുപോരുന്ന മലപ്പുറം ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണനയുടെ പ്രതിഫലനമാണ് ഇതെന്നും കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ വൈസ് പ്രസിഡന്റ് ജുഹാന ഹസീന്‍ അഭിപ്രായപ്പെട്ടു.

2020 മാര്‍ച്ചിന് ശേഷം ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. എയ്ഡഡ് വിദ്യാലയങ്ങളിലെ സ്ഥിര ഒഴിവുകളില്‍ പോലും അധ്യാപകരെ നിയമിക്കാനുള്ള നടപടിയായിട്ടില്ല. പിഎസ്‌സി നിയമന ശുപാര്‍ശ കത്ത് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ നിയമനം കാത്തിരിക്കുമ്പോള്‍ പോലും ആയിരക്കണക്കിന് അധ്യാപക തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്.

ഗവ. പ്രൈമറി സ്‌കൂളുകളില്‍ പ്രധാനാധ്യാപകര്‍ പോലുമില്ലെന്നും അധ്യാപകരുടെ നിയമനം വൈകുന്നതും മതിയായ അധ്യാപകരില്ലാതെ ഡിജിറ്റല്‍ പഠനം ആരംഭിച്ചതുമെല്ലാം വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുകയും ആശങ്കയിലാക്കുകയും ചെയ്തിരിക്കുകയാണ്. ജില്ലയില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് ജീവനക്കാരെ എത്രയും വേഗം നിയമിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു.