മുന്നാക്കസംവരണ പ്രക്ഷോഭം: മുസ്‍ലിം സംഘടനകളോട് അകലംപാലിച്ച് എസ്എൻഡിപി യോഗം

പൊതുമെറിറ്റിലെ അമ്പതുശതമാനത്തിൽനിന്നാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് പത്തുശതമാനം സംവരണം നൽകുന്നതെങ്കിൽ എതിർക്കുന്നില്ല

Update: 2020-10-28 01:12 GMT

ആലപ്പുഴ: മുന്നാക്കസംവരണ വിഷയത്തിൽ മുസ്‍ലിം സംഘടനകളുമായിച്ചേർന്നുള്ള സമരം ഇപ്പോൾ പരിഗണനയിലില്ലെന്ന് എസ്എൻഡിപി യോഗം. ഇരുകൂട്ടരും മുന്നാക്കസംവരണത്തിനെതിരാണെങ്കിലും അടുത്തകാലത്തായി മുസ്‍ലിം ലീഗ് എടുത്ത പലനിലപാടുകളോടും യോഗത്തിനു യോജിപ്പില്ല. യുഡിഎഫിൽ ലീഗിനാണ് മുൻകൈയെന്നും യോഗം കരുതുന്നു.

യോജിച്ചുള്ള പ്രക്ഷോഭം സംബന്ധിച്ച് മുസ്‍ലിംസംഘടനാ നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിവിധ മുസ്‍ലിം‍ സംഘടനകൾ യോഗം ചേരുന്നകാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിവാഹപ്രായം കൂട്ടുന്നതിലും ചില മുസ്‍ലിം സംഘടനകൾക്ക് എതിർപ്പുള്ളതായറിഞ്ഞു. അത് എസ്എൻഡിപി യോഗത്തിന്റെ അജണ്ടയിലില്ലാത്ത വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.

പൊതുമെറിറ്റിലെ അമ്പതുശതമാനത്തിൽനിന്നാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് പത്തുശതമാനം സംവരണം നൽകുന്നതെങ്കിൽ എതിർക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞതിൽ നിന്ന് അങ്ങനെയാണു മനസ്സിലായത്. എന്നാൽ മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ നൂറിൽ പത്താണെന്നു വാദിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തതവരാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആകെയുള്ളതിൽ പത്തുശതമാനമാണെങ്കിൽ ശക്തമായി എതിർക്കും. നിലവിലുള്ള സംവരണത്തിൽ തൊടുന്നില്ലെങ്കിൽ എതിർക്കേണ്ടകാര്യമില്ല. സംവരണ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കൺവീനർ എംഎം ഹസനും നിലപാട്‌ വ്യക്തമാക്കാത്തതിൽ അമർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.