പി എസ് സി ആസ്ഥാനത്തിന് മുന്നിൽ ഡിവൈഎഫ്ഐ യൂത്ത്കോൺഗ്രസ്സ് സംഘർഷം

സംഘർഷമുണ്ടായിട്ടും പ്രദേശത്ത് നിന്ന് മാറാൻ തയ്യാറാവാത്തതിനെത്തുടർന്ന് എംഎൽഎമാരായ ഷാഫി പറമ്പിൽ, ശബരിനാഥ് അടക്കമുള്ളവരെ പോലിസ് അറസ്റ്റു ചെയ്തു നീക്കി.

Update: 2020-08-31 09:00 GMT

തിരുവനന്തപുരം: പട്ടത്തെ പിഎസ് സി ആസ്ഥാനത്തിന് മുന്നിൽ ഡിവൈഎഫ്ഐ യൂത്ത്കോൺഗ്രസ്സ് സംഘർഷം. സംഘർഷ സമയത്ത് കുറച്ചു പോലിസുകാർ മാത്രമാണുണ്ടായത്. പിന്നീട് കൂടുതൽ പോലിസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ഹെൽമെറ്റ്, കസേര എന്നിവ വലിച്ചെറിഞ്ഞു കൊണ്ടുള്ള വലിയ സംഘർഷമാണ് മേഖലയിൽ ഉണ്ടായത്. സംഘർഷമുണ്ടായിട്ടും പ്രദേശത്ത് നിന്ന് മാറാൻ തയ്യാറാവാത്തതിനെത്തുടർന്ന് എംഎൽഎമാരായ ഷാഫി പറമ്പിൽ, ശബരിനാഥ് അടക്കമുള്ളവരെ പോലിസ് അറസ്റ്റു ചെയ്തു നീക്കി. 

കഴിഞ്ഞ ദിവസം അനു എന്ന യുവാവ് നിയമനം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് പി എസ് സി ആസ്ഥാനത്തിനു മുന്നിൽ ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസിന്റെ പട്ടിണി സമരം നടന്നിരുന്നു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇതേ സ്ഥലത്തു കൂടി ഡിവൈഎഫ്ഐ പ്രവർത്തകരുടെ മാർച്ചു മെത്തി. അതോടെ ഇരുവിഭാഗവും മുദ്രാവാക്യം വിളികൾ തുടങ്ങി. വളരെപ്പെട്ടെന്ന് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ്, മിഥിരാജ് എന്നിവർ കഴിഞ്ഞ രാത്രി വെട്ടേറ്റ് കൊലപ്പെട്ടിരുന്നു. വെട്ടേറ്റുമരിച്ചവർ ഗുണ്ടകളാണെന്ന ചെന്നിത്തലയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐ മാർച്ച്. എന്നാൽ സമരപ്പന്തൽ ലക്ഷ്യമിട്ടാണ് ഡിവൈഎഫിഐക്കാർ സംഘർഷാവസ്ഥ സൃഷ്ടിച്ചതെന്നും തങ്ങളെ പോലിസ് ബലം പ്രയോഗിച്ച് മാറ്റുകയാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. മാർച്ചിനു നേരെ കോൺഗ്രസ്സുകാർ കല്ലും കസേരയും എറിഞ്ഞതാണ് സംഘർഷത്തിന് കാരണമെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ ആരോപിക്കുന്നു. 

Tags: