ഇരിട്ടിയിൽ ഡിവൈഎഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം ഒരു പോലിസുകാരനടക്കം 17 പേർക്ക് പരിക്ക്

സിവിൽ പോലീസ് ഓഫിസർ സതീഷ് സെബാസ്റ്റ്യന് നെറ്റിയിലും കൈത്തണ്ടയിലുമാണ് പരിക്കേറ്റത്. ഇദ്ദേഹം ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. മറ്റുള്ളവരെ തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Update: 2022-06-13 18:19 GMT

ഇരിട്ടി: ഇരിട്ടിയിൽ ഡിവൈഎഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ ഒരു പോലിസുകാരനും സ്ത്രീയുമടക്കം പതിനേഴോളം പേർക്ക് പരിക്ക്. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിച്ചു എന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസും മുഖ്യമന്ത്രിയെ ആക്രമിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐയും ഇരിട്ടി ടൗണിൽ തിങ്കളാഴ്ച സന്ധ്യയോടെ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെയായിരുന്നു ഇരു വിഭാഗവും എറ്റുമുട്ടിയത്.

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം രഞ്ചുഷ, പായം മണ്ഡലം പ്രസിഡന്റ് ഡോ. ശരത് ജോഷ്, യൂത്ത് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ് സജിത മോഹനൻ, ബ്ലോക്ക് സെക്രട്ടറി റഷീദ് പുന്നാട്, യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി കെ നിർഷാദ്, കോൺഗ്രസ് കൂരൻ മുക്ക് ബൂത്ത് പ്രസിഡന്റ് ബഷീർ കൂരൻമുക്ക്, കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ് നിഖിൽ, ഷാനിദ് കൂരൻമുക്ക്, ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറി കെ അമൽ, ശ്യാംജിത്ത്, പി അമൽ, എൻ സാജിദ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്.

സിവിൽ പോലീസ് ഓഫിസർ സതീഷ് സെബാസ്റ്റ്യന് നെറ്റിയിലും കൈത്തണ്ടയിലുമാണ് പരിക്കേറ്റത്. ഇദ്ദേഹം ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. മറ്റുള്ളവരെ തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

യൂത്ത് കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം ഇരിട്ടി പാലം വരെ എത്തി തിരിച്ചു വരുന്നതിനിടെ എതിർദിശയിൽ നിന്നും ഡിവൈഎഫ്ഐ പ്രകടനം എത്തുകയും മുസ്‌ലിം പള്ളിക്ക് സമീപം വെച്ച് ഏറ്റുമുട്ടുകയുമായിരുന്നു. കോൺഗ്രസുകാരുടെ കയ്യിൽ ഉണ്ടായിരുന്ന പന്തം പിടിച്ചെടുത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി യൂത്ത് കോൺഗ്രസും യൂത്ത് കോൺഗ്രസിന്റെ പന്തം ഉപയോഗിച്ച് ഇവർ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു എന്ന് ഇരു വിഭാഗവും ആരോപിക്കുന്നു.