ബിന്ദു അമ്മിണിക്കെതിരായ ആക്രമണം; ശക്തമായ നടപടി വേണമെന്ന് ഡിവൈഎഫ്ഐ
കേരളത്തിൽ സംഘപരിവാർ നേതൃത്വത്തിൽ നിരവധി തവണ ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.
കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ വച്ച് ലോ കോളേജ് അധ്യാപികയായ ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിലപാട് വ്യക്തമാക്കി ഡിവൈഎഫ്ഐ. അഭിപ്രായഭിന്നതകളെ തെരുവിലിട്ട് ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
വിവിധ വിഷയങ്ങളോട് യോജിക്കാനും വിയോജിക്കാനും ജനാധിപത്യപരമായി അവകാശമുള്ള ഭരണഘടന നില നിലനിൽക്കുന്ന രാജ്യമാണ് നമ്മളുടേത്. കേരളത്തിൽ സംഘപരിവാർ നേതൃത്വത്തിൽ നിരവധി തവണ ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. കോഴിക്കോട് ബീച്ചിനടുത്തുള്ള തൊടിയിൽ പ്രദേശം ആർഎസ്എസ് ക്രിമിനലുകളുടെ സ്‌ഥിരം ഗുണ്ടാ വിളയാട്ട കേന്ദ്രമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു.
കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ച് ഇന്നലെ വൈകിട്ടാണ് ബിന്ദു അമ്മിണിയെ ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആക്രമിച്ചത്. മോഹൻദാസ് മദ്യലഹരിയില്‍ ബിന്ദുവിനെ ആക്രമിച്ചതായാണ് പോലിസ് പറയുന്നത്. തന്നെ ആക്രമിച്ച മോഹന്‍ദാസ് ആർഎസ്എസ് പ്രവർത്തകനാണെന്നും തനിക്കെതിരേ നിരന്തരം ആക്രമണങ്ങള്‍ തുടരുമ്പോഴും പോലിസ് കാഴ്ചക്കാരവുകയാണെന്നുമാണ് ബിന്ദു അമ്മിണി ആരോപിച്ചു.