ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ആനന്ദവല്ലി അന്തരിച്ചു

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

Update: 2019-04-05 10:47 GMT

തിരുവനന്തപുരം: പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും സിനിമാ നടിയുമായ ആനന്ദവല്ലി (67) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത ഇവർ പ്രമുഖരായ നിരവധി നടിമാർക്കും ശബ്ദം നൽകിയിട്ടുണ്ട്. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം നിരവധി അവാർഡുകളും ആനന്ദവല്ലിയെ തേടിയെത്തി. 

ദേവി കന്യാകുമാരി എന്ന ചിത്രത്തിൽ നടി രാജശ്രീക്ക് ശബ്ദം നൽകിയാണ് ഡബ്ബിങ് മേഖലയിലേക്കെത്തിയത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ പൂർണിമ ജയറാമിനു വേണ്ടി ഡബ്ബിങ് ചെയ്തതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1992ൽ ആധാരം എന്ന ചിത്രത്തിൽ ഗീതക്കായി വേണ്ടി ശബ്ദം നൽകിയതിന് കേരള സംസ്ഥാന അവാർഡ് ലഭിച്ചു.

റൗഡി രാജമ്മ, അനുപല്ലവി, അങ്ങാടി, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, കള്ളൻ പവിത്രൻ, തൃഷ്ണ, അഹിംസ, നാഗമഠത്തു തമ്പുരാട്ടി, ഈ നാട്, ഓളങ്ങൾ, പടയോട്ടം, ജോൺ ജാഫർ ജനാർദ്ദനൻ, അമൃതഗീതം, ആ ദിവസം, കുയിലിനെ തേടി, മുത്താരംകുന്ന് പിഒ തുടങ്ങിയ ചിത്രങ്ങളിൽ ഡബ്ബിങ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. സീരിയലുകൾക്കുവേണ്ടിയും ഡബ്ബിങ് നൽകിയിട്ടുണ്ട്. സിനിമകൾക്കു പുമമേ നിരവധി സീരിയലുകളിലും അഭിനയിച്ചു. അന്തരിച്ച സംവിധായകൻ ദീപൻ മകനാണ്. വൃക്കരോഗം ബാധിച്ചാണ് ദീപൻ മരിച്ചത്.

1952ൽ കൊല്ലത്ത് ജനിച്ച ആനന്ദവല്ലി നാടകത്തിലൂടെയാണ് അഭിനയ രംഗത്ത് കടന്നുവന്നത്. തുടർന്ന് ഓൾ ഇന്ത്യ റേഡിയോയിലും സേവനം അനുഷ്ടിച്ചു. 1973 ലാണ് സിനിമാരംഗത്തേക്ക് എത്തുന്നത്. കാട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 74ൽ ദേവി കന്യാകുമാരി എന്ന ചിത്രത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റായി. 2002 ൽ മഴത്തുള്ളിക്കിലുക്കം എന്ന ചിത്രത്തിൽ നടി ശാരദയ്ക്ക് വേണ്ടിയാണ് അവസാനമായി ശബ്ദം നൽകിയത്.

Tags:    

Similar News