ഡ്രോണ്‍ ഉപയോഗം: മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കി പോലിസ്

Update: 2019-03-27 16:07 GMT

തിരുവനന്തപുരം: ഡ്രോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ടു കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു പോലിസ് അറിയിച്ചു. നിരോധിതമേഖലകളില്‍ ഡ്രോണ്‍ അനുവദനീയമല്ല. 250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകള്‍ക്ക് ഡയറക്‌ററര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന യുനീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ആവശ്യമാണ്. 15 മീറ്റര്‍ വരെ പറക്കുന്ന 250 ഗ്രാമില്‍ താഴെ ഭാരമുള്ള ഡ്രോണുകള്‍ക്ക് ഈ നമ്പര്‍ ആവശ്യമില്ല. ഡ്രോണുകള്‍ വാങ്ങുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ എക്വിപ്‌മെന്റ് ടൈപ്പ് അനുമതി ആവശ്യമാണ്. 250 ഗ്രാമിനും രണ്ടുകിലോയ്ക്കും ഇടയ്ക്ക് ഭാരമുളള ഡ്രോണുകള്‍ പറത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പ് അക്കാര്യം ലോക്കല്‍ പോലിസ് സ്‌റ്റേഷനില്‍ അറിയിക്കണം. ഡ്രോണുകള്‍ പറത്തുന്നത് സാധാരണഗതിയില്‍ പകല്‍സമയത്ത് മാത്രമായിരിക്കണം. സിവില്‍, ഡിഫന്‍സ്, സ്വകാര്യ വിമാനത്താവളങ്ങളുടെ മൂന്നുകിലോമീറ്റര്‍ പരിധി, സ്ഥിരമോ താല്‍ക്കാലികമോ ആയി നിരോധനമുള്ള മേഖലകള്‍, തീരത്തുനിന്ന് കടലിലേയ്ക്ക് 500 മീറ്റര്‍, സൈനികസ്ഥാപനങ്ങളുടെയും സംസ്ഥാന സെക്രട്ടേറിയറ്റുകളുടെയും മൂന്നുകിലോമീറ്റര്‍ പരിധി, കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടിഫൈ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ രണ്ടു കിലോമീറ്റര്‍ പരിധി എന്നിവിടങ്ങളിലും സഞ്ചരിക്കുന്ന വാഹനങ്ങളിലിരുന്നും ഡ്രോണുകള്‍ പറത്താന്‍ പാടില്ല. ഒരുകൂട്ടം ആളുകള്‍ക്കു മുകളിലോ പൊതുസ്ഥലങ്ങളിലോ ജനം നിറഞ്ഞ സ്‌റ്റേഡിയങ്ങളിലോ അനുവാദമില്ലാതെ ഡ്രോണുകള്‍ പറത്താന്‍ പാടില്ലെന്നും പോലിസ് അറിയിച്ചു. 

Tags:    

Similar News